ചെന്നെെ : തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ 170 സീറ്റുകളിൽ മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മാർച്ച് 19ന് എടപ്പാടി പളനിസ്വാമി ഡൽഹിയിലെത്തി ബി.ജെ.പിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് 170 സീറ്റുകൾ എന്ന ധാരണയിലെത്തിയത്. അണ്ണാ ഡി.എം.കെ മാത്രം ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസമാണ് 170 സീറ്റുകളിൽ പാർട്ടിയെ മത്സരിക്കാൻ പ്രേരിപ്പിക്കുന്നത്. 234 അംഗ സഭയിൽ സഖ്യം 210 സീറ്റുകൾ നേടുമെന്നാണ് അണ്ണാ ഡി.എം.കെ കണക്കുകൂട്ടുന്നത്. 118 സീറ്റുകളാണ് സർക്കാർ രൂപീകരിക്കാനായി വേണ്ടത്. ബി.ജെ.പി 20 സീറ്റുകളിൽ മത്സരിക്കും എന്നാണ് നിഗമനം. അൻപുമണി രാമദോസ് വിഭാഗത്തിന്റെ പാട്ടാളി മക്കൾ കട്ച്ചി 17 സീറ്റുകളിൽ മത്സരിക്കും എന്നാണ് വിവരം.
ടിടിവി ദിനകരന്റെ പാർട്ടിയായ അമ്മ മക്കൾ മുന്നേട്ര കഴകത്തിന് ഒമ്പത് സീറ്റുകളും ജി കെ വാസന്റെ തമിഴക മാനില കോൺഗ്രസിന് മൂന്ന് സീറ്റുകളും ലഭിക്കും എന്നാണ് റിപ്പോർട്ട്. സീറ്റ് വിഭജന ചർച്ചകളിൽ അമിത് ഷായും നേരിട്ട് ഇടപെടുന്നുണ്ട് എന്നാണ് വിവരം. പളനിസ്വാമിയുമായി അമിത് ഷാ ആദ്യ ഘട്ട ചർച്ചകൾ നടത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിഎംകെ നേതാവ് അൻപുമണി രാമദോസ്, എഎംഎംകെ നേതാവ് ടിടിവി ദിനകരൻ എന്നിവരുമായി അമിത് ഷാ നേരിട്ട് ചർച്ചകൾ നടത്തി ധാരണയിലെത്തി. ഇത് പ്രകാരം തമിഴ്‌നാടിന്റെ ചുമതലയുള്ള പിയൂഷ് ഗോയൽ ഉടൻതന്നെ ചെന്നൈയിലേക്ക് പോകുമെന്നും വിഭജന ചർച്ചകൾ പൂർത്തിയാകുമെന്നുമാണ് വിവരം.
2021ന് സമാനമായ സീറ്റുകളിൽ തന്നെ ഇരു മുന്നണികളും മത്സരിക്കുമെന്നാണ് ചർച്ചകളിൽ നിന്ന് മനസിലാക്കാനാകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 179 സീറ്റുകളിലാണ് അണ്ണാ ഡിഎംകെ മത്സരിച്ചത്. 66 സീറ്റുകളിലാണ് വിജയിച്ചത്. 20 സീറ്റുകളിൽ മത്സരിച്ച ബിജെപി നാല് സീറ്റുകളിലും വിജയിച്ചു. അവിഭക്ത പാട്ടാളി മക്കൾ കട്ച്ചി അന്ന് 23 സീറ്റുകളിലാണ് മത്സരിച്ചത്. അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്.






























