തിരുവനന്തപുരം: കുടിവെള്ളമെന്ന പേരിൽ തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിലും ആശുപത്രികളും മലിന ജലമെത്തിച്ച ടാങ്കർ ലോറി പിടികൂടി. നഗരസഭയുടെ ഹെൽത്ത് സ്ക്വാഡാണ് ലോറി പിടികൂടിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന ടാങ്കർ ലോറികൾക്കുള്ള നിബന്ധനകൾ കർശനമാക്കി. മലിനമായ സ്രോതസ്സുകളില്‍ നിന്ന് വെള്ളമെടുത്ത് കുടിവെള്ളമെന്ന വ്യാജേന നഗരത്തിൽ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഹെൽത്ത് സ്വകാഡ് മിന്നൽ പരിശോധന നടത്തിയത്.
തിരുവല്ലത്തിനടുത്ത് വയലിൽ കുളം കുഴിച്ച് അതിൽ നിന്ന് ശേഖരിച്ച വെള്ളമാണ് ഇവർ നഗരത്തിലെ ചില ഹോട്ടലുകളിലേക്ക് എത്തിച്ചിരുന്നത്. അപകടകരമായ നിലയിൽ വെള്ളം മലിനമാണെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഈ മലിനജലം ഉപയോഗിക്കുന്നതായി കണ്ടെത്തിയ അരുൾ ജ്യോതി ഹോട്ടലിന്റെ പ്രവർത്തനം നഗരസഭ ഇടപെട്ട് താത്കാലികമായി നിർത്തിവച്ചു.