ന്യൂഡൽഹി : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ കൊൽക്കത്തയിൽ കൂടിക്കാഴ്ച നടത്തി. മമത ബാനർജി മുഖ്യമന്ത്രിയായതിനുശേഷം ടാറ്റ ഗ്രൂപ്പ് ചെയർമാനും മമത ബാനർജിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണ് നടന്നത്. 17 വർഷം മുമ്പ് മമതയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രക്ഷോഭത്തെ തുടർന്ന് ടാറ്റ മോട്ടോഴ്‌സ് സിംഗൂരിൽ നിന്ന് നാനോ പദ്ധതി ഉപേക്ഷിച്ച് പിൻവാങ്ങി. സിംഗൂർ സമരം സംസ്ഥാനത്തെ സിപിഎം ഭരണത്തിന് അവസാനമാകാൻ കാരണമായി.
ബംഗാളിന്റെ വ്യാവസായിക വളർച്ചയെയും ഉയർന്നുവരുന്ന അവസരങ്ങളെയും കുറിച്ചുള്ള ക്രിയാത്മകമായ സംഭാഷണമാണ് ടാറ്റ സൺസിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും ചെയർമാൻ നടരാജൻ ചന്ദ്രശേഖരനും മുഖ്യമന്ത്രി മമത ബാനർജിയും തമ്മിൽ നടത്തിയതെന്നും നവീകരണം, നിക്ഷേപം, സമഗ്ര വികസനം എന്നിവയ്ക്ക് വഴിയൊരുക്കുന്ന അർത്ഥവത്തായ പൊതു-സ്വകാര്യ പങ്കാളിത്തം വളർത്തിയെടുക്കുന്നതിനുള്ള ബംഗാളിന്റെ പ്രതിബദ്ധതയാണ് കൂടിക്കാഴ്ചയിൽ പ്രതിഫലിപ്പിച്ചതെന്ന് ടിഎംസി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.