കൊച്ചി : ഇടപ്പള്ളിയിലെ ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസിൽ പിടിച്ചെടുത്ത സിസിടിവിയുടെ ഡിവിആർ ഇന്ന് ഫോറൻസിക് പരിശോധനയ്ക്കയക്കും. പീഡനം നടന്നതായി പറയപ്പെടുന്ന ദിവസത്തെ ദൃശ്യങ്ങൾ കണ്ടെത്തുക എന്നതാണ് പോലീസ് ലക്ഷ്യമാക്കുന്നത്. ദൃശ്യങ്ങൾ ലഭിച്ചാൽ പ്രതി സുജീഷിനെതിരെ അത് കൂടുതൽ തെളിവാകും. പ്രതിയെ ഇന്നലെ മജിസ്ട്രേറ്റ് കോടതിയിൽ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു.
പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പ്രതിയ്ക്ക് എതിരെ നിലനിൽക്കുന്ന 4 കേസുകളിൽ ഇന്ന് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തും. കൊച്ചി ഇടപ്പള്ളി കുന്നുംപുറത്തെ ടാറ്റൂ സ്റ്റുഡിയോയിൽ പച്ചകുത്താനെത്തിയ യുവതികളെ ഉടമസ്ഥനായ പ്രതി സുജീഷ് പീഡിപ്പിച്ചെന്നാണ് കേസ്. തനിക്കെതിരായ പീഢനക്കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് സുജീഷ് മൊഴി നൽകിയത്. കേസിന് പിന്നിൽ കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ ഗ്രൂപ്പാണെന്നാണ് സുജീഷ് ആരോപിച്ചത്. ഇടപ്പള്ളിയിൽ പുതിയ ടാറ്റൂ സ്റ്റുഡിയോ തുടങ്ങാൻ താൻ പദ്ധതിയിട്ടിരുന്നു. തന്നെ പങ്കാളിയാക്കാൻ ഈ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും താൻ തയാറായിട്ടില്ല. ഇതിന്റെ പ്രതികാരമായാണ് കേസ് വന്നതെന്നും സുജീഷ് മൊഴി നൽകി.
യുവതികൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ ശനിയാഴ്ച വൈകീട്ട് ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തി സുജീഷ് കീഴടങ്ങുകയായിരുന്നു. പിന്നാലെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗമുൾപ്പെടെ 6 കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നാലെണ്ണം പാലാരിവട്ടം സ്റ്റേഷനിലും രണ്ടെണ്ണം ചേരാനല്ലൂർ സ്റ്റേഷനിലുമാണ് കേസ്. ഇടപ്പള്ളിയിലെ ‘ഇൻക്‌ഫെക്‌റ്റെഡ് ടാറ്റൂ സ്റ്റുഡിയോ’യിലെ സുജീഷ് അയാളുടെ ഉടമസ്ഥതത്തിലുള്ള ഇൻക്‌ഫെക്ടഡ് എന്ന സ്ഥാപനത്തിന്റെ ആലിൻ ചുവട്, ചേരാനല്ലൂർ കേന്ദ്രങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
ടാറ്റു ചെയ്യുന്നതിനിടെ പീഢിപ്പിച്ചെന്നും ലൈംഗിക ഉദേശത്തോടെ സ്പർശിച്ചെന്നുമാണ് ആരോപണം. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഒരു യുവതി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പേർ രംഗത്തെത്തിയത്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നെന്നും അമ്മ ഫോണിൽ വിളിച്ചപ്പോൾ മാത്രമാണ് ഇയാൾ തന്നെ വിട്ടതെന്നും യുവതി പോസ്റ്റിൽ പറയുന്നു.
കാര്യങ്ങളെല്ലാം രക്ഷിതാക്കളോട് പറഞ്ഞെന്നും അവർ ഒരു അഭിഭാഷകയെ സമീപിച്ചപ്പോൾ സാക്ഷിയില്ലാത്തതിനാൽ നീതി ലഭിക്കാൻ സാധ്യതയില്ലെന്നാണ് പറഞ്ഞതെന്നും പോസ്റ്റിൽ വിവരിക്കുന്നു. ഈ പോസ്റ്റ് പുറത്തുവന്നതോടെ സമാനമായ ആരോപണവുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. റെഡിറ്റിൽ പെൺകുട്ടിയെ പിന്തുണച്ചെത്തിയവരും നിരവധിയാണ്.
































