ഇടുക്കി :കഞ്ചാവ് വിൽപ്പന നടത്തിയ അധ്യാപകൻ എക്സൈസ് സംഘത്തിന്റെ പിടിയിൽ. ഇടുക്കി രാജാക്കാട് കടുവാകുഴിയിൽ സ്വദേശി റോബിൻ റെജിയാണ് പിടിയിലായത്. ബിഹാറിൽ നിന്ന് അവധിക്കെത്തിയ ശേഷം കഞ്ചാവ് വില്പന നടത്തുകയായിരുന്നു. 30 ഗ്രാം കഞ്ചാവുമായി നെടുങ്കണ്ടം എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ബിഹാറിൽ അധ്യാപകനായി ജോലി ചെയ്യുന്ന റോബിൻ അവിടെനിന്ന് കഞ്ചാവുമായാണ് നാട്ടിലെത്തിയതെന്നാണ് എക്സൈസ് അധികൃതരുടെ കണ്ടെത്തൽ. തുടർന്ന് പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായതായി ഉദ്യോഗസ്ഥർ പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങിയ അച്ഛനേയും മകനേയും പിടികൂടിയിട്ടുണ്ട്. രാജാക്കാട് മുക്കുടി സ്വദേശി പുത്തൻപറമ്പിൽ ബിജു, ഇയാളുടെ മകൻ അലൻ എന്നിവരെയാണ് 25 ഗ്രാം കഞ്ചാവുമായി രാജാക്കാട് ബസ്സ്റ്റാൻഡ് പരിസരത്തു നിന്ന് എക്സൈസ് സംഘം പിടികൂടിയതോടെയാണ് റോബിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ബിഹാറിലെ ഇയാളുടെ ബന്ധു നടത്തുന്ന സ്കൂളിലെ അധ്യാപകനാണ് ഇയാൾ. അവിടത്തെ എൽപി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് റോബിൻ റെജി. അവിടെ സുലഭമായി ലഭിക്കുന്ന കഞ്ചാവാണ് അവധിക്ക് വരുന്പോൾ നാട്ടിലേക്ക് എത്തിച്ച് വിൽപ്പന നടത്തിയത്. ഇയാളുടെ മൊബൈലിൽ നിന്ന് അവിടത്തെ കഞ്ചാവ് തോട്ടങ്ങളുടേയും ചെടികളുടേയും ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്.




























