പത്തനംതിട്ട : നഴ്സിങ് വിദ്യാർത്ഥി അമ്മുവിന്റെ മരണത്തില്‍ പ്രതികരിച്ച് അധ്യാപിക. അമ്മു ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അമ്മുവിൻ്റെ പ്രശ്നങ്ങളിൽ പിന്തുണ നൽകിയിരുന്നുവെന്നും അമ്മുവിൻ്റെ ക്ലാസ്സ് ടീച്ചർ സബിത ഖാൻ പ്രതികരിച്ചു. അമ്മുവിന്റെ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ നടപടി എടുത്തിരുന്നു. അമ്മയുമായി ഒക്കെ സംസാരിച്ചിരുന്നു. അമ്മു തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞുകൊടുക്കുമായിരുന്നു എന്നും സബിത പറഞ്ഞു. ‘അമ്മു ഒരിക്കലും ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. അവസാന ദിവസം സന്തോഷത്തോടെ പോകുന്നതാണ് കണ്ടത്.
ആത്മഹത്യ ചെയുമെന്ന് വിശ്വസിക്കുന്നില്ല’, ക്ലാസ്സ് ടീച്ചർ സബിത ഖാന്‍ പ്രതികരിച്ചു. അമ്മുവിന് നീതികിട്ടാൻ ഏതറ്റം വരെയും പോകുമെന്നും പൂർണസഹകരണം സ്കൂളിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും പ്രിൻസിപ്പിൾ അബ്ദുൾ സലാം. കോളേജിന് ഉള്ളിൽ നടന്ന പ്രശ്നങ്ങളിൽ ഇടപ്പെട്ടിരുന്നു. വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അമ്മുവിൻ്റെ പ്രശ്നങ്ങൾ ചൂണ്ടികാട്ടിയുള്ള അച്ഛൻ്റെ മെയിൽ വ്യാഴാഴ്ച തനിക്ക് കിട്ടിയിരുന്നു. അടുത്ത ദിവസം തന്നെ എൻക്വയറി കമ്മിറ്റി ഉണ്ടാക്കുകയും 4 കുട്ടികൾക്ക് മെമോ കൊടുക്കുകയും ചെയ്തു. അതിന് ശേഷം കുട്ടികളുടെ വാദം കേട്ടിരുന്നുവെന്നും ആ വാദം കേട്ട ശേഷമുള്ള റിപ്പോർട്ട് കൈവശമുണ്ടെന്നും അബ്ദുൾ സലാം പറഞ്ഞു. ഒരു മാസം കൂടെ അല്ലേ ഉള്ളു സമാധാനപരമായി പൊക്കോളാമെന്ന് പറഞ്ഞ ഉറപ്പിലാണ് റിപ്പോർട്ടിൽ ആക്ഷൻ എടുക്കാതിരുന്നതെന്നും പ്രിൻസിപ്പൾ വിവരിച്ചു.





























