ഒല്ലൂർ : മുഖ്യമന്ത്രിയെ കയറ്റിയശേഷം ഉയർന്ന ഹെലികോപ്റ്റർ തകരാർ ശ്രദ്ധയിൽപ്പെട്ടതിനാൽ തിരിച്ചിറക്കി. ഫെബ്രുവരി 22-ന് കുട്ടനെല്ലൂർ ഗവ. കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിലാണ് സംഭവം. തൃശ്ശൂരിൽ നടന്ന സംസ്ഥാന പട്ടയമേള ഉദ്ഘാടനംചെയ്തശേഷം ആലുവയിലെ പരിപാടിക്ക് പോകാനാണ് ഹെലികോപ്റ്റർ വരുത്തിയത്. മുഖ്യമന്ത്രി കാറിലായിരുന്നു തൃശ്ശൂരിൽ എത്തിയത്.
ചടങ്ങുകഴിഞ്ഞ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം മൈതാനത്ത് പ്രവേശിച്ചു. മുഖ്യമന്ത്രിയും സംഘവും കയറിയ ഹെലികോപ്റ്റർ ഉയർന്നെങ്കിലും ഉടൻ തിരിച്ചിറക്കുകയായിരുന്നു. അഞ്ചുദിവസം കഴിഞ്ഞിട്ടും ഹെലികോപ്റ്ററിന്റെ തകരാർ പരിഹരിക്കാനായിട്ടില്ല. മൈതാനത്ത് നിർത്തിയിട്ടിരിക്കുന്ന ഹെലികോപ്റ്ററിന് രാത്രിയും പകലും പോലീസ് കാവലുണ്ട്.






























