ഹൈദരാബാദ്: വികസനം അവഗണിക്കുകയും ജനങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കുകയും ചെയ്ത ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഏകീകൃത സിവിൽ കോഡിന്‍റെ പേരിൽ ജനങ്ങളെ വീണ്ടും ഭിന്നിപ്പിക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു. ഇന്ത്യ ഒന്നിലധികം സംസ്‌കാരങ്ങൾ, പാരമ്പര്യങ്ങൾ, ജാതികൾ, മതങ്ങൾ എന്നിവയാൽ അനുഗ്രഹീതമാണെന്നും ലോകത്തിന് നാനാത്വത്തിൽ ഏകത്വത്തില്‍ മാതൃകയായി നിലകൊള്ളുന്നുവെന്നും കെസിആര്‍ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യം സംരക്ഷിക്കുന്നതിനായി, ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ബില്ലിനെ ശക്തമായി എതിര്‍ക്കുകയാണെന്ന് അദ്ദേഹം ഓൾ ഇന്ത്യ മുസ്‍ലിം പേഴ്‌സണൽ ലോ ബോർഡിന്റെ (എഐഎംപിഎൽബി) പ്രതിനിധി സംഘത്തോട് പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ ഐക്യത്തിന് ഹാനികരമായ കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങളെ ബിആർഎസ് എതിർക്കുകയാണെന്നും ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി. എഐഎംപിഎൽബി പ്രസിഡന്‍റ് ഖാലിദ് സൈഫുള്ള റഹ്മാനിയുടെ നേതൃത്വത്തിൽ പ്രഗതി ഭവനില്‍ വച്ചാണ് കെസിആറുമായി കൂടിക്കാഴ്ച നടത്തിയത്. രാജ്യത്തെ ജനങ്ങളുടെ നിലനിൽപ്പിനും അവരുടെ പാരമ്പര്യ പാരമ്പര്യങ്ങൾക്കും സംസ്‌കാരങ്ങൾക്കും തടസ്സമാകുന്ന യുസിസി ബില്ലിനെ എതിർക്കണമെന്ന് ബോർഡ് തെലങ്കാന മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി, എംഎൽഎ അക്ബറുദ്ദീൻ, മന്ത്രിമാരായ മഹമൂദ് അലി, കെ ടി രാമറാവു, ബോർഡ് എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.





























