ന്യൂഡല്‍ഹി : മൻസൂര്‍ അലി ഖാനെതിരെ തെലുങ്ക് താരം നിതിന്‍റെ കുറിപ്പ്. തെന്നിന്ത്യൻ നടി തൃഷ്‍യക്ക് എതിരായ അശ്ലീല പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നുവെന്ന് നിതിൻ വ്യക്തമാക്കി. സിനിമയിലെ സ്‍ത്രീകള്‍ക്കു നേരെയുള്ള ഇത്തരം മോശം പരാമര്‍ശങ്ങള്‍ ശക്തമായി നേിടുന്നതിന് നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും നിതിൻ വ്യക്തമാക്കി. തൃഷ നായികയായ ലിയോയില്‍ റേപ് സീൻ ഇല്ലായിരുന്നു എന്നും ഉറപ്പായും ഒരു ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നുമായിരുന്നു മൻസൂര്‍ അലി ഖാൻ പറഞ്ഞിരുന്നത്. ഇതിനെതിരെ പ്രതികരിച്ച് തൃഷ തന്നെ രംഗത്ത് എത്തിയിരുന്നു. മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് ക്രൂരവും വെറുപ്പുളവാക്കുന്നതുമായി സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. സ്ത്രീവിരുദ്ധനായ ഒരാളുടേതാണ് ആ പ്രസ്‍താവന.
അയാള്‍ നമ്മുടെ മനുഷ്യരാശിക്ക് അപമാനമാണ് എന്നുമാണ് തൃഷ വ്യക്തമാക്കിയത്. മൻസൂര്‍ അലി ഖാന് എതിരെ സംവിധായകൻ ലോകേഷ് കനകരാജും വിമര്‍ശനവുമായി എത്തിയിരുന്നു. മൻസൂര്‍ അലി ഖാന് എതിരെ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ ഇന്ന് കേസ് എടുത്തിട്ടുണ്ട്. വിവിധ വകുപ്പുകള്‍ ചുമത്തി മൻസൂറിനെതരെ കേസ് എടുക്കാൻ ഡിജിപിക്ക് വനിതാ കമ്മിഷൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൻസൂര്‍ അലി ഖാന്റെ പരാമര്‍ശത്തിനെതിരെ താര സംഘടനയും നടികര്‍ സംഘവും നേരത്തെ രംഗത്ത് എത്തിയിരുന്നു. മൻസൂര്‍ അലി ഖാൻ മാപ്പ് പറയണം എന്ന് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഞെട്ടിക്കുന്ന ഒന്നായിരുന്നു ആ പരാമര്‍ശം. മൻസൂറിന്റെ അംഗത്വം സസ്‍പെൻഡ് ചെയ്യുമെന്നും താര സംഘടന വ്യക്തമാക്കിയിരുന്നു.