കൊല്ലം : ആരാധനാലയങ്ങൾ ലോക്ക്ഡൗൺ കാലയളവിൽ അടച്ചിടണമെന്ന സർക്കാർ ഉത്തരവിൻമേൽ ക്ഷേത്ര ജീവനക്കാര്‍ക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് അഖില കേരള തന്ത്രി മണ്ഡലം ആവശ്യപ്പെട്ടു.
ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം പാടില്ലെന്നും എന്നാല്‍ നിത്യപൂജകൾ നടത്തുന്നതിന് തടസ്സമില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ അതിന് വിരുദ്ധമായ സർക്കുലർ ആണ് ഇന്നലെ പുറത്തിറങ്ങിയിരിക്കുന്നതെന്ന് അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.രാധാകൃഷ്ണന്‍ പോറ്റി പറഞ്ഞു. ഈ സർക്കുലർ പ്രകാരം ആരാധനാലയങ്ങൾ അടച്ചിടണം എന്നാണ് പറഞ്ഞിരിക്കുന്നത്.
ഈ അവസ്ഥയിൽ വളരെ വ്യക്തമായ മാർഗ്ഗ നിർദ്ദേശം കേരളാ പോലീസിനും ദേവസ്വം ബോർഡുകൾക്കും ക്ഷേത്ര ഭാരവാഹികൾക്കും നല്‍കാത്തപക്ഷം ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ നിത്യപൂജ മുടങ്ങുന്ന വളരെ ദയനീയമായ അവസ്ഥയുണ്ടാകും.
ക്ഷേത്ര ദർശനത്തിന് ഭക്തര്‍ എത്തുന്നത് തടയുവാൻ ഉത്തരവാദിത്വപ്പെട്ടവര്‍, മേലുദ്യോഗസ്ഥര്‍ക്കും ഭരണസമിതി അംഗങ്ങൾക്കും എതിരെ കേസെടുക്കാതെ എല്ലാ കുറ്റങ്ങളും ശാന്തിക്കാരുടെ മേൽ കെട്ടിവെയ്ക്കുകയും അവരുടെ പേരില്‍ കേസെടുക്കുകയും ചെയ്യുകയാണ്. പോലീസിന്റെ ഈ നടപടി നിയമ വിരുദ്ധവും അപലപനീയവുമാണ് . മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും യൂണിയനുകളും സർക്കാരും ശാന്തിക്കാരുടെ അവസ്ഥ മനസ്സിലാക്കാത്തത് ഖേദകരമാണ് .
ലോക്ക്ഡൗണിൽ നിന്നും ക്ഷേത്രജീവനക്കാരെ ഒഴിവാക്കി വ്യക്തമായ സർക്കാർ ഉത്തരവ് ഇറക്കാത്തപക്ഷം ക്ഷേത്ര ആചാരങ്ങൾ തടസ്സപ്പെടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഈ അവസ്ഥ പരിഹരിക്കുവാൻ മുഖ്യമന്ത്രിയുടെ സത്വര ഇടപെടൽ ഉണ്ടാകണമെന്ന് തന്ത്രി മണ്ഡലം നിർവ്വാഹകസമിതി ആവശ്യപ്പെട്ടു.