ഡൽഹി: ഹ്രസ്വദൂര യാത്രകൾക്കായുള്ള വന്ദേ മെട്രോ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ജൂലൈയിൽ നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും അടുത്ത മാസം ട്രാക്കുകളിലിറങ്ങുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. വന്ദേ മെട്രോ ട്രെയിനുകൾ 100-250 കിലോമീറ്റർ വരെ ദൂരമുള്ള പാതകളിൽ സഞ്ചരിക്കുമ്പോൾ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ 1,000 കിലോമീറ്ററിലധികം ദൂരം വരുന്ന റൂട്ടുകളിൽ സർവീസ് നടത്തും. വന്ദേഭാരത് ട്രെയിനുകളുടെ മിനിപതിപ്പെന്ന പോലെയാണ് വന്ദേ മെട്രോ ട്രെയിനുകൾ ട്രാക്കുകളിലിറങ്ങുന്നത്. ഹ്രസ്വദൂര സർവീസുകളാണ് ട്രെയിനുകൾ നടത്തുന്നതെങ്കിലും ഇവയ്‌ക്ക് പാസഞ്ചർ ട്രെയിനുകൾ പോലെ എല്ലാ സ്ഥലത്തും സ്റ്റോപ്പുകളുുണ്ടാവില്ല.
വന്ദേ മെട്രോ ട്രെയിനുകൾ ഏകദേശം 124 നഗരങ്ങളെ ബന്ധിപ്പിക്കും. തുടക്കത്തിൽ ലഖ്‌നൗ-കാൺപൂർ, ആഗ്ര-മഥുര, ഡൽഹി-റെവാരി, ഭുവനേശ്വർ-ബാലസോർ, തിരുപ്പതി-ചെന്നൈ എന്നീ റൂട്ടുകളിൽ ഇവ സർവീസ് നടത്തുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വന്ദേ മെട്രോ ട്രെയിനുകളിൽ 12 എസി കോച്ചുകളും ഓട്ടോമാറ്റഡ് വാതിലുകളും ഉണ്ടായിരിക്കും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് വന്ദേ മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനുപുറമെ 2026ഓടെ പുഷ്-പുൾ വേരിയന്റുള്ള അമൃത് ഭാരത് ട്രെയിനുകളും ട്രാക്കുകളിലിറക്കുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.