തലശ്ശേരി : പോക്സോ കേസിൽ പ്രതി തലശ്ശേരി ഗുഡ്ഷെഡ് റോഡ് ഷറാറ ബംഗ്ലാവിൽ ഷറഫുദ്ദീന് (68) ലൈംഗികശേഷിയുള്ളതായി മെഡിക്കൽ പരിശോധനാഫലം. മെഡിക്കൽ സംഘത്തിലെ അഞ്ച് ഡോക്ടമാർ നടത്തിയ പരിശോധനയുടെ ഫലം കഴിഞ്ഞദിവസമാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. ജില്ലാ ആസ്പത്രിയിലെ ഫിസിഷ്യൻ, സർജൻ, സൈക്യാട്രിസ്റ്റ്, ഫോറൻസിക് സർജൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധിച്ചത്.
തലശ്ശേരി ജനറൽ ആസ്പത്രിയിൽ നടത്തിയ പരിശോധനയിൽ ലൈംഗികശേഷിക്കുറവുള്ളതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് മെഡിക്കൽ ബോർഡ് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് പരിശോധന നടത്തിയത്. ലൈംഗികശേഷിയില്ലെന്ന് റിപ്പോർട്ട് നൽകിയ ജനറൽ ആസ്പത്രിയിലെ ഡോക്ടർക്കെതിരേ നടപടിക്ക് ശുപാർശചെയ്യുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ബീന കാളിയത്ത് പറഞ്ഞു. കേസിൽ അറസ്റ്റിലായി റിമാൻഡിലായ മൂന്നാം പ്രതിയായ ഷറഫുദ്ദീൻ ഇപ്പോൾ ജാമ്യത്തിലാണ്.
കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ 12 ന് കോടതി പരിഗണിക്കും. പെൺകുട്ടിയെ പീഡിപ്പിക്കുകയും സഹായം ചെയ്തുകൊടുക്കുകയും ചെയ്ത ബന്ധുക്കളാണ് റിമാൻഡിൽ കഴിയുന്നത്. 15 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് മൂന്നാം പ്രതിക്കെതിരേയുള്ള കേസ്. മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.