കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ജല്‍പായ്ഗുഡിയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആളപായത്തിന്റെ വ്യാപ്തി കുറച്ചത് കാഞ്ചന്‍ജംഗ എക്‌സ്പ്രസിന് പിന്നിലെ ഒരു ഗാര്‍ഡ് വാനും രണ്ട് പാര്‍സല്‍ കോച്ചുകളും. കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ പിന്നില്‍ ചരക്കുതീവണ്ടിയിടിച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതംമൂലം ഈ മൂന്ന് കോച്ചുകളിലുമാണ് കാര്യമായ നാശനഷ്ടമുണ്ടായത്. യാത്രക്കാരെ കയറ്റാത്ത കോച്ചുകളായതിനാല്‍ കൂടുതല്‍ ആളപായമൊഴിവായി. അപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചതായാണ് ഔദ്യോഗകി സ്ഥിരീകരണം. 15-ഓളം മരണമുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 41 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.
മരിച്ചവരില്‍ ഒരാള്‍ ചരക്കുതീവണ്ടിയുടെ ലോക്കോപൈലറ്റും മറ്റൊരാള്‍ കാഞ്ചന്‍ജംഗ എക്‌സപ്രസിന്റെ ഗാര്‍ഡുമാണ്. ഗാര്‍ഡ് വാനിന് തൊട്ടുപിന്നിലായി യാത്രക്കാരെ കയറ്റുന്നകോച്ചുകളായിരുന്നെങ്കില്‍ അപകടത്തിന്റെ വ്യാപ്തി വലുതാവുമായിരുന്നെന്നാണ് വിദഗ്ധര്‍ പറയുന്നത്. ത്രിപുരയിലെ സ്ബറൂമില്‍നിന്ന് തീവണ്ടി യാത്ര ആരംഭിച്ചപ്പോള്‍ പാര്‍സല്‍ വാന്‍ മുന്‍ഭാഗത്തായിരുന്നു. അപകടമുണ്ടായ സ്ഥലത്തിന് തൊട്ടടുത്തുള്ള ന്യൂ ജല്‍പായ്ഗുഡിക്ക് 18 സ്റ്റേഷനുകൾക്ക് മുമ്പ്, അസമിലെ ലുംദിങ്ങില്‍വെച്ച് പാര്‍സല്‍ വാന്‍ പിന്നിലേക്ക് മാറ്റിയിരുന്നു. ഇത് സ്ഥിരമായി ചെയ്തുവരുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.