മലപ്പുറം : പതിനെട്ടോളം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതി ഒടുവിൽ വലയിൽ. വയനാട് പടിഞ്ഞാറേത്തറ കുപ്പാടിത്തറ കുന്നത്തു വീട്ടിൽ അർജുനെയാണ് (30) മങ്കട സി ഐ വിഷ്ണു, എസ് ഐ ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വലമ്പൂർ മീൻകുളത്തിക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് സ്വർണവും പണവും ക്ഷേത്രവളപ്പിലെ സി സി ടി വി ക്യാമറയുടെ ഹാർഡ് ഡിസ്‌കും ക്ഷേത്ര ജീവനക്കാരന്റെ സ്‌കൂട്ടറും മോഷ്ടിച്ച സംഘത്തിലെ മുഖ്യപ്രതിയാണ് പിടിയിലായത്.
സെപ്റ്റംബർ 17 ന് പുലർച്ചെ മങ്കട പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട അങ്ങാടിപ്പുറം വലമ്പൂരിലെ മീൻകുളത്തിക്കാവ് ഭഗവതി ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് 10,000 രൂപയും ക്ഷേത്രം ഓഫീസിന്റെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയും നേർച്ചയായി ലഭിച്ച രണ്ട് ഗ്രാം സ്വർണാഭരണവും ക്ഷേത്ര വളപ്പിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനവും ക്ഷേത്രവളപ്പിൽ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറയുടെ ഹാർഡ് ഡിസ്‌കുമാണ് മോഷ്ടിച്ചത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്ന് മറ്റുജില്ലകളിലും സമാനമായ 18ൽ കൂടുതൽ കേസ് ഉള്ളതായി വ്യക്തമായതായി പോലീസ് അറിയിച്ചു.





























