ജയ്പൂർ : കർഷക പ്രക്ഷോഭങ്ങൾക്ക് നേരെയുള്ള നിലപാടിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ആവർത്തിച്ച് മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കേണ്ടി വരുമെന്ന് മാലിക് പറഞ്ഞു. പുതിയ പാർലമെന്റ് നിർമാണത്തേയും അദ്ദേഹം വിമർശിച്ചു, ലോകോത്തരമായ കോളേജുകൾ പണിയുകയായിരുന്നു പുതിയ പാർലമെന്റ് മന്ദിരത്തിന് പകരം കേന്ദ്രം ചെയ്യേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തേജ ഫൗണ്ടേഷൻ സംഘടിപ്പിച്ച ജാട്ട് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മേഘാലയ ഗവർണർ.
600ൽ അധികം ആളുകൾ രക്തസാക്ഷികളായ ഒരു വലിയ പ്രക്ഷോഭം രാജ്യം ഇതിന് മുൻപ് കണ്ടിട്ടില്ല. ഒരു മൃഗം മരിച്ച് വീണാൽ പോലും അനുശോചനക്കുറിപ്പ് ഇറക്കുന്ന നേതാക്കൾ ഇത്രയും കർഷകർ മരിച്ച് വീണിട്ടും മിണ്ടാൻ കൂട്ടാക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. പാർലമെന്റിനുള്ളിലുള്ള കർഷകനേതാക്കൾ പോലും ഇതിന് തയ്യാറാകാത്തത് മോശമാണെന്നും ഗവർണർ പറഞ്ഞു. കർഷകരുടെ പ്രക്ഷോഭത്തോടുള്ള കേന്ദ്ര നയത്തിൽ താൻ ക്ഷുഭിതനാണെന്നും പ്രധാനമന്ത്രിയെ നേരിൽ കണ്ട് ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാര്യങ്ങളെ തെറ്റായി മനസ്സിലാക്കിയിരിക്കുകയാണ് നിങ്ങൾ. ഈ സിഖ്, ജാട്ട് സമൂഹം അങ്ങനെ സമരത്തിൽ നിന്ന് പിന്തിരിയുമെന്നും വെറുംകയ്യോടെ മടങ്ങുമെന്നും നിങ്ങൾ തെറ്റിദ്ധരിക്കരുതെന്നും പ്രധാനമന്ത്രിയോട് പറഞ്ഞുവെന്നും ഗവർണർ അറിയിച്ചു. കർഷകർക്കെതിരെ രണ്ട് കാര്യങ്ങൾ ചെയ്യരുതെന്ന് പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ചു. അവർക്കെതിരെ സേനയെ ഉപയോഗിക്കരുത്, അവരെ വെറുംകയ്യോടെ മടക്കി അയക്കരുത്. അവർ ഒന്നും മറക്കുന്ന കൂട്ടത്തിലല്ല. നൂറ് വർഷം കഴിഞ്ഞാലും അവർ ഒന്നും മറക്കില്ല. പ്രധാനമന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിൽ ഇക്കാര്യം അറിയിച്ചുവെന്നും ഗവർണർ പറയുന്നു.
സിഖ് സമൂഹത്തോട് ചെയ്ത കാര്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് എന്താണ് സംഭവിച്ചതെന്നും മാലിക് ഓർമ്മിപ്പിച്ചു. ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടപ്പിലാക്കിയതിന് പകരമായി ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവൻ നഷ്ടമായ കാര്യമാണ് മാലിക് ഓർമ്മിപ്പിച്ചത്. കർഷകരോട് സംസാരിക്കാൻ തയ്യാറാകണം, കേന്ദ്ര നിലപാടാണ് ശരിയെന്ന് അവരെ ബോധിപ്പിക്കണം എന്നിരുന്നാലും കർഷകരുടെ വേദന കാണാൻ കഴിയാത്തത് കൊണ്ട് പിൻമാറുന്നു എന്ന് പറയണം. ഇത് നിങ്ങളെ വലിയവനാക്കുകയേയുള്ളൂ എന്നും പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം പറഞ്ഞ മറുപടി എന്താണെന്ന് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും മാലിക് പറഞ്ഞു.