റാന്നി: വേനല്‍ മഴ കനത്തതോടെ കാവുങ്കല്‍ പടിയിലെ വലിയതോട്ടില്‍ ഇപ്പോള്‍ നിറഞ്ഞിരിക്കുന്നത് വെള്ളമല്ല, മാലിന്യകൂമ്പാരമാണ്. ഡെങ്കിപ്പനിയും എലിപ്പനിയും അടക്കം പിടിപെടാന്‍ സാധ്യതയുള്ളപ്പോഴാണ് മാലിന്യ കൂമ്പാരം തോട്ടിലെ വെള്ളത്തില്‍ നിറഞ്ഞിരിക്കുന്നത്. ഇതുവഴി ഇപ്പോള്‍ മൂക്കുപൊത്താതെ നടക്കാന്‍ പറ്റില്ല. ബാങ്കുകള്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇവിടം കൊതുകുകളുടെ കേന്ദ്രമാണ്. കച്ചവടക്കാര്‍ ഇട്ട മാലിന്യങ്ങൾ കൂടാതെ വേനല്‍മഴയില്‍ ഒഴുകിയെത്തിയതും കാവുങ്കല്‍ പടി പാലത്തിനു സമീപം കെട്ടികിടക്കുകയാണ്. ഇട്ടിയപ്പാറ ടൗണിലേയും പരിസര പ്രദേശങ്ങളിലേയും മുഴുവന്‍ മാലിന്യവും ഇതിന്‍റെ കൂടെയുണ്ട്.
പ്ലാസ്റ്റിക് കവറുകള്‍, കോഴിക്കടകളിലേയും മീന്‍കടകളിലേയും മാലിന്യങ്ങള്‍ ചീഞ്ഞഴുകിയ പച്ചക്കറികളും പഴങ്ങളും തുടങ്ങി ഒട്ടേറെ മാലിന്യം തോട്ടില്‍ നിറഞ്ഞിട്ടുണ്ട്. ഇട്ടിയപ്പാറ ടൗണിലേയും ചന്തയിലെയും മാലിന്യങ്ങള്‍ ബസ് സ്റ്റാന്‍ഡിനു പിന്നിലെ വാഹന പാര്‍ക്കിംഗ് സ്ഥലത്താണ് ദിവസവും തള്ളിയിരുന്നത്. ഇവിടെ നിന്നും വേനല്‍മഴയില്‍ കുറെ മാലിന്യങ്ങള്‍ ഒലിച്ച് ഈ തോട്ടിലെത്തും. സ്റ്റാന്‍ഡിന് പിന്നിലെ ഈ തോട്ടിലെ വെള്ളം വലിയ തോട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. വെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന മാലിന്യം പമ്പാനദിയില്‍ പാലത്തിനു തൊട്ടു താഴെ ഉപാസനക്കടവിലാണ് എത്തിച്ചേരുന്നത്. ഇതിന് താഴെയാണ് അങ്ങാടി ജലപദ്ധതിയുടെ കിണറും പമ്പുഹൗസും സ്ഥിതി ചെയ്യുന്നത്. വേനലില്‍ ആവശ്യത്തിന് വെള്ളമില്ലാതെ വരുമ്പോള്‍ പദ്ധതിക്കുമുകളിലായി മണല്‍ ചാക്ക് അടുക്കി ചാലുകീറിയാണ് കിണറിലേയ്ക്ക് വെള്ളം എത്തിച്ചിരുന്നത്.
വേനല്‍ മഴ ഇത്തവണ ശക്തമല്ലായിരുന്നതിനാല്‍ പമ്പാനദിയില്‍ ഇപ്പോള്‍ ആവശ്യത്തിന് വെള്ളമില്ല. പക്ഷേ വലിയ തോട്ടിലെ ഈ മാലിന്യം അടങ്ങിയ വെള്ളവും എത്തുന്നത് പമ്പയിലെ വെള്ളത്തിലേക്കാണ്. ഇത് ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടുതല്‍ ആണ്. ഇത്രയും ഗുരുതര പ്രശ്നങ്ങള്‍ ഉള്ളതുമൂലമാണ് ജില്ലാ ശുചിത്വ മിഷന്‍ നേതൃത്വത്തില്‍ വലിയതോട്ടിലെ മാലിന്യം നീക്കം ചെയ്യുവാന്‍ തീരുമാനിച്ചത്. ആഘോഷമായി പദ്ധതി നടപ്പിലാക്കിയെങ്കിലും കരയില്‍ വാരിയിട്ട മാലിന്യം നീക്കം ചെയ്യാത്തതുമൂലം മുഴുവനും ഒലിച്ച് വീണ്ടും തോട്ടില്‍ നിറയുകയായിരുന്നു. മഴ കൂടുതല്‍ ശക്തമാകുമ്പോള്‍ കെട്ടികിടക്കുന്ന ഈ മാലിന്യം മുഴുവന്‍ ഒഴുകി പമ്പാനദിയിലെത്തും. ഇപ്പോള്‍ തന്നെ ക്ളോരിഫോം ബാക്ടീരിയയുടെ സാന്നിധ്യം പമ്പാനദിയില്‍ കൂടുതലാണ്. ഇതുകൂടി ആകുമ്പോള്‍ അത് സമ്പൂര്‍ണ്ണമാകും.