മരട്: ഇന്നലെ രാവിലെ നെട്ടൂർ കുമ്പളം പുഴയിൽ വീണ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. സന്ധ്യയോടെ മത്സ്യത്തൊഴിലാളികളുടെ വലയിൽ ജഡം കുടുങ്ങുകയായിരുന്നു. ഇന്നലെ രാവിലെ ആറരയ്ക്കാണ് നെട്ടൂർ സൗത്ത് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം നിലമ്പൂർ മുതിരപറമ്പ് ഫിറോസ്ഖാന്റെയും മുംതാസിന്റെയും മകൾ ഫിദ(16) നെട്ടൂർ ബീച്ച് സോക്കർ ഭാഗത്ത് പുഴയിൽ വീണത്.ഭക്ഷണാവശിഷ്ടങ്ങൾ പുഴയിൽ കളയാനാണ് വീടിന് പിന്നിലെ പുഴയരികിൽ എത്തിയത്. പാത്രം കഴുകാൻ പുഴയിൽ ഇറങ്ങിയ ഫിദ ചെളി നിറഞ്ഞു കിടക്കുന്ന ഭാഗത്ത് കുടുങ്ങി നല്ല ഒഴുക്കുള്ള ഭാഗത്തേക്ക് നീങ്ങിപ്പോയതാണെന്ന് കരുതുന്നു.
മകളുടെ പിന്നാലെയെത്തിയ അമ്മ മുംതാസിന്റെ നിലവിളി കേട്ട് പിതാവും സമീപവാസിയും ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. പൊലീസും തൃപ്പൂണിത്തുറ ഫയർ ഫോഴ്സും എറണാകുളം ഗാന്ധി നഗർ സ്റ്റേഷനിൽ നിന്നെത്തിയ സ്കൂബാ ടീമും നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധരും ഇന്നലെ സന്ധ്യ വരെതെരച്ചിൽ നടത്തിയിരുന്നു. ഇവിടെ നിന്ന് രണ്ട് കിലോമീറ്ററോളം അകലെ കുമ്പളം നെട്ടൂർ പാലത്തിന് സമീപം വഞ്ചിക്കാരുടെ തെരച്ചിലിനിടെവലയിൽ ഏഴ് മണിയോടെ ജഡം കുടുങ്ങുകയായിരുന്നു. കരയ്ക്കെത്തിച്ച മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.