കൊല്‍ക്കത്ത : കാണാതായ പെൺകുട്ടിയുടെ മൃതദേഹം വയലിൽ കണ്ടെത്തി. സന്ദേശ് ഖാലിയില്‍ മൂന്ന് ദിവസം മുന്‍പ് കാണാതായ ആദിവാസി വിഭാഗത്തില്‍പ്പെട്ട പതിനെട്ടുകാരിയുടെ മൃതദേഹം വായ് മൂടിക്കെട്ടി, കയ്യും കാലും കെട്ടിയ നിലയിലായിരുന്നു. അരയില്‍ ഒരു കല്ലും കെട്ടിയിരുന്നു. സംഭവത്തിൽ പ്രതികളെ ഉടൻ തന്നെ പിടികൂടണമെന്നാരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. അമ്മയ്‌ക്കൊപ്പം വയലില്‍ കന്നുകാലികളെ കെട്ടാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഇതിനിടെ അമ്മ വീട്ടിലേയ്ക്ക് മടങ്ങി വന്നു. മണിക്കൂറുകള്‍ക്ക് ശേഷം അമ്മ തിരികെ വന്ന് നോക്കിയപ്പോൾ മകളെ കണ്ടില്ല. പെണ്‍കുട്ടിയുടെ ചെരുപ്പ് മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല.
രാത്രിയോടെ കുടുംബം നജാത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ശനിയാഴ്ച പുലര്‍ച്ചെ 6.30 ഓടെ കാല്‍നടയാത്രക്കാരാണ് വയലിന് സമീപമുള്ള കുളത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടി 30 വയസ് പ്രായമുള്ള യുവാവിന്റെ കൂടെ ബൈക്കില്‍ പോകുന്നത് കണ്ടു എന്ന് പ്രദേശവാസിയായ അനാമിക ജന പോലീസിനോട് പറഞ്ഞു . പോകുന്നതിന് മുന്‍പ് പെണ്‍കുട്ടി തന്റെ വീട്ടില്‍ വന്ന് വെള്ളം കുടിച്ചിരുന്നുവെന്നും അനാമിക ജന പറഞ്ഞു. സംഭവത്തില്‍ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളത്തില്‍ തള്ളിയതാകാമെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.





























