പത്തനംതിട്ട : നിരവധി വാഹനമോഷണ കേസുകളിലെ പ്രതിയെ 15 വർഷത്തിനുശേഷം പോലീസ് സാഹസികമായി പിടികൂടി. ആലപ്പുഴ വെണ്മണി പി ജെ സദനം വീട്ടിൽ പൊടിയന്റെ മകൻ സാംജി എന്ന് വിളിക്കുന്ന ജയ്‌മോൻ ആണ് പന്തളം പോലീസിന്റെ വലയിലായത്. 2007 ൽ പന്തളം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിനെതുടർന്ന് മുങ്ങുകയായിരുന്നു.
അന്ന് മുതൽ ഒളിവിലായിരുന്ന ഇയാൾ നാട്ടിലെത്തിയെന്ന രഹസ്യവിവരം അറിഞ്ഞ പോലീസ് സംഘം അവിടെയെത്തി വീട് വളഞ്ഞു സാഹസികമായാണ് പിടികൂടിയത്. പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതിയെ വിദഗ്ദ്ധമായി കുടുക്കാൻ കഴിഞ്ഞത്. എസ് ഐ ബി എസ് ശ്രീജിത്ത്, സി പി ഓമാരായ എസ് അൻവർഷാ, അർജുൻ കൃഷ്ണ, രഘുകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത പ്രത്യേകസംഘത്തിലെ അംഗങ്ങൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.