പെരിന്തൽമണ്ണ: കേന്ദ്രസർക്കാർ നമ്മളെ തോൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പെരിന്തൽമണ്ണയിൽ ഇം.എം.എസിന്റെ ലോകം ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 57,000 കോടി രൂപ കഴിഞ്ഞതവണ തരേണ്ടത് തന്നിട്ടില്ല. 7000 കോടി രൂപ കേന്ദ്രവും സംസ്ഥാനവും ഒരുമിച്ചു ചെലവാക്കിയതിൽ തരേണ്ടതും തന്നിട്ടില്ല. ഇനിയും നിയമയുദ്ധം വേണ്ടിവരും. സുപ്രീംകോടതിയിൽ പോയതിന്റെ ഫലമായാണ് 13,000 കോടി രൂപ കിട്ടിയത്. അതിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം സമരമിരുന്നത്. എല്ലാ മന്ത്രിമാരും ജനങ്ങളുടെ അടുത്തേക്കെത്തിയത്. ഇങ്ങനെയെല്ലാം ചേർന്നു നടത്തിയിട്ടും നമുക്ക് എല്ലാവർക്കും കൊടുക്കേണ്ടതു കൊടുക്കാൻ സാധിച്ചിട്ടില്ല.
62 ലക്ഷം ആളുകൾക്കു കൊടുക്കേണ്ട കുടിശ്ശിക നമുക്ക് കൊടുത്തുതീർക്കാനായിട്ടില്ല. മറ്റു വിവിധ മേഖലയിലുള്ള ആളുകൾക്കു കൊടുക്കേണ്ട ആനുകൂല്യങ്ങൾ പൂർണമായും കൊടുക്കാനായിട്ടില്ല. ജീവനക്കാർക്കുള്ള ഡി.എ. പൂർണമായി കൊടുത്തിട്ടില്ല. പെൻഷൻകാർക്കുള്ള ഡി.എ. കുടിശ്ശിക പൂർണമായി കൊടുത്തിട്ടില്ല. ഘട്ടംഘട്ടമായി കൊടുക്കുന്നതേയുള്ളൂ.





























