മലപ്പുറം: നിലമ്പൂരിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങളാണ് ഞങ്ങൾ പറയുന്നത്. വർഗീയത പറഞ്ഞാണ് സി പി എം വോട്ടു തേടുന്നത്. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിൽ മുഖ്യമന്ത്രി ഓന്തിനെ പോലെ നിറം മാറുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയാണ് ജമാഅത്തെ ഇസ്ലാമി വിഷയം വിവാദമാക്കാൻ ശ്രമിക്കുന്നത്. ആരുടെ വണ്ടി പരിശോധിക്കുന്നതിനുമെതിരല്ല. പക്ഷേ തെരഞ്ഞുപിടിച്ച് യുഡിഎഫ് നേതാക്കളുടെ വാഹനങ്ങൾ മാത്രം പരിശോധിക്കുന്നതിലാണ് എതിർപ്പുള്ളത്. യുഡിഎഫ് നേതാക്കളെ മാത്രം തെരഞ്ഞു പിടിച്ച് പരിശോധന തുടർന്നാൽ പരാതി നൽകും.
ക്രിമിനലിനോട് പെരുമാറും പോലെയാണ് ഷാഫി പറമ്പിൽ എം പിയോട് പോലീസ് പെരുമാറിയത്. അപ്പോൾ ചെറുപ്പക്കാരല്ലേ സ്വാഭാവികമായും പ്രതികരിച്ചിട്ടുണ്ടാവും. നെഹ്റുവിന്‍റെ കാലം മുതൽ കോൺഗ്രസ് പലസ്തീനൊപ്പമാണ്. നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വിഷയം പലസ്തീനല്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള നിലമ്പൂര്‍ സ്പെഷ്യലാണ് മുഖ്യമന്ത്രിക്ക് പലസ്തീൻ. കഴിഞ്ഞ പാർലമെന്‍റ് ഇലക്ഷൻ കഴിഞ്ഞ് മുഖ്യമന്ത്രി ഇതുവരെ പലസ്തീനെ കുറിച്ച് പറഞ്ഞോ ? ഞാൻ ഇടുന്നതിനെക്കാൾ ഒരു പോസ്റ്റ് പോലും കൂടുതലായി മുഖ്യമന്ത്രി ഇടുന്നില്ല. എനിക്ക് ഈ പോസ്റ്റ് ഇടുന്നതിന് ഒരു രൂപ പോലും ചെലവില്ല. പിന്നെ മുഖ്യമന്ത്രിക്ക് എങ്ങിനെയാണ് മാസം 80 ലക്ഷം ചെലവ് വരുന്നത്? ജനങ്ങളുടെ പണമാണ് ചെലവാക്കുന്നത്. അതിനാൽ തന്നെ അതെക്കുറിച്ച് ചോദിക്കും. 80 ലക്ഷം വാങ്ങുന്നവർ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയയുടെ ജോലിയാണോ അതോ മറ്റ് ജോലികളാണോ ചെയ്യുന്നതെന്നും വ്യക്തമാക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.





























