കോഴിക്കോട് : രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി പദ്ധതിയുടെ ശിലാസ്ഥാപനം കോഴിക്കോട് ചേവായൂരില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാപ്രവർത്തനങ്ങളും ആധുനിക സൗകര്യങ്ങളോടെ ഒരു കുടക്കീഴിൽ കൊണ്ടു വരിക, ചികിത്സ ചെലവ് കുറയ്ക്കുക തുടങ്ങിയവയാണ് കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ലക്ഷ്യങ്ങള്‍. പദ്ധതി പരമാവധി വേഗത്തില്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചേവായൂരിലെ ത്വക്ക് രോഗാശുപത്രി വളപ്പിൽ 20 ഏക്കർ സ്ഥലത്താണ് പദ്ധതി. രണ്ട് ഘട്ടമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടത്തുന്ന പദ്ധതിക്ക് 617 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 350 കിടക്കകളും മറ്റ് അത്യാധുനിക സൗകര്യങ്ങളും ഉണ്ടാകും. എട്ടു നിലകളിലുള്ള കെട്ടിടത്തില്‍ 14 സ്പെഷ്യാലിറ്റി ഡിപാര്‍ട്ട്മെന്റുകള്‍ പ്രവര്‍ത്തിക്കും. അയവയമാറ്റമുള്‍പ്പെടെയുള്ള ചികില്‍സകള്‍ക്ക് ചില സ്വകാര്യ ആശുപത്രികള്‍ വന്‍ തുക ഈടാക്കുന്നുണ്ടെന്നും പുതിയ പദ്ധതി സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നിലവിൽ വരുന്നതോടെ ട്രാൻസ്പ്ലാന്റേഷന്റെ ചിലവ് മൂന്നിലൊന്നായി കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.





























