കോഴിക്കോട്: വെള്ളിമാടുകുന്ന് ബോയ്‌സ് ഹോമില്‍ നിന്ന് കുട്ടികളെ കാണാതായ സംഭവത്തിൽ ജീവനക്കാർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. ഹോം സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് വീഴ്ച സംഭവിച്ചതായി ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. നാളെ നേരിട്ട് ബോയ്സ് ഹോമിലെത്തി തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നില്ലെന്നും ചികിത്സ ലഭിക്കുന്നില്ലെന്നുമടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ വ്യക്തമാണെന്ന് കമ്മീഷൻ അറിയിച്ചു. അതിനിടെ കാണാതായ നാലു കുട്ടികളിൽ മൂന്നു പേരെ പൊലീസ് കണ്ടെത്തിയിരുന്നു. കോഴിക്കോട് സ്വദേശികളായ മൂവരെയും ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് കണ്ടെത്തിയത്.
ഇവര്‍ക്കൊപ്പം ചാടിപ്പോയ യുപി സ്വദേശിയെ കണ്ടെത്താന്‍ ആയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് ഇവര്‍ ബാലമന്ദിരത്തിന്റെ ശുചിമുറിയുടെ ഗ്രില്ല് തകര്‍ത്തത്. അതിന് പിന്നാലെ നാലുപേരും പത്തരയോടെ അവിടെ നിന്നും പുറത്തുകടന്നു. ഇന്ന് രാവിലെയാണ് ബോയ്‌ഹോം അധികൃതര്‍ കൂട്ടികളെ കാണാനില്ലെന്ന് വിവരം ചേവായൂര്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞത്. നേരത്തെ ഇവിടെ അന്തോവാസികളായ രണ്ടുപേരാണ് കുട്ടികളെ പുറത്ത് കടക്കാന്‍ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു.