ഡൽഹി; ഏഷ്യൻ ഗെയിംസിനു ഫുട്ബോൾ ടീമിനെ അയക്കാൻ കേന്ദ്രം സമ്മതിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് പരിശീലകൻ ഇഗോർ സ്റ്റിമാച്. പ്രധാനമന്ത്രിക്കൊപ്പം കായികമന്ത്രി അനുരാഗ് ഠാക്കൂറിനും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരനും പ്രസിഡൻ്റ് കല്യാൺ ചൗബേയ്ക്കും സ്റ്റിമാച് നന്ദി അറിയിച്ചു. ഫുട്ബോളിനെ പിന്തുണച്ചുകൊണ്ട് തനിക്ക് ഒരുപാട് പേർ മെസേജും ഇമെയിലും അയക്കാറുണ്ടെന്ന് സ്റ്റിമാച് പറഞ്ഞു. താരങ്ങളിൽ വിശ്വാസമുണ്ട്. നന്നായി പണിയെടുക്കേണ്ടതുണ്ട്. തായ്ലൻഡിൽ നടക്കുന്ന കിംഗ്സ് കപ്പ് ഇതിനുള്ള തയ്യാറെടുപ്പായി കണക്കാക്കുമെന്നും സ്റ്റിമാച് പറഞ്ഞു.
ഏഷ്യൻ ഗെയിംസിൽ പുരുഷ, വനിതാ ടീമുകളെ അയക്കാൻ കേന്ദ്രം അനുമതി നൽകി. ഗെയിംസിന് ടീമിനെ അയക്കണമെന്ന ആവശ്യവുമായി പരിശീലകൻ ഇഗോർ സ്റ്റിമാച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കായിക മന്ത്രാലയത്തിൻ്റെ നടപടി. കായികമന്ത്രി അനുരാഗ് താക്കൂർ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഏഷ്യയിലെ മികച്ച 8 ടീമുകളിൽ ഒന്നാണെങ്കിൽ മാത്രമെ ഏത് ഇനമായാലും ഏഷ്യൻ ഗെയിംസിന് അയക്കേണ്ടതുള്ളൂ എന്നാണ് കായിക മന്ത്രാലയത്തിന്റെ മാനദണ്ഡം. ഇതിൽ വരാത്തതിനാൽ ആണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ ഗെയിംസ് നഷ്ടമാകുന്ന സ്ഥിതിയുണ്ടായിരുന്നത്. എന്നാൽ, ഈ മാനദണ്ഡം മാറ്റിനിർത്തിയാണ് കേന്ദ്ര സർക്കാർ ടീമിന് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അനുമതി നൽകിയത്.