കൊച്ചി: കേരളതീരത്ത് കടലില്‍ കത്തിയ വാന്‍ ഹായ് കപ്പലിനെ സുരക്ഷിത അകലത്തിലേക്ക് വലിച്ചെത്തിച്ചതായി കോസ്റ്റ് ഗാര്‍ഡും നാവിക സേനയും. നിലവില്‍ 57 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കപ്പലില്‍ നിന്ന് ഇടക്ക് പുക ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. കപ്പലില്‍ തീ പിടിച്ച സമയത്ത് കാണാതായ നാല് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. തീപിടുത്തമുണ്ടായി ആറ് ദിവസമാകുമ്പോൾ ദൗത്യ സംഘത്തിന്റെ നിയന്ത്രണത്തിലാണ് കപ്പൽ. കടലില്‍ കാണാതായ നാല് പേര്‍ക്കായി തെരച്ചില്‍ ഇന്നും തുടരുന്നുണ്ട്.
കൊച്ചി തീരത്ത് നിന്ന് 57 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലിലാണ് കപ്പലിപ്പോൾ. കപ്പലിന്റെ ഡെക്കിലിറങ്ങി ഓഫ് ഷോർ വാരിയർ എന്ന ടഗ്ഗുമായി ഇരുമ്പുവടം ഉപയോഗിച്ച് ബന്ധിപ്പിക്കാൻ ദൗത്യ സംഘത്തിനായതാണ് അപകടസാധ്യത കുറച്ചത്. ഒരു വടം കൂടി കെട്ടാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതാണ് ഉൾക്കടലിലേക്ക് കപ്പൽ മാറ്റുന്നതിന്റെ വേഗത കുറച്ചത്. അപകടം പിടിച്ച രാസമാലിന്യങ്ങളാണ് ദിവസങ്ങളോളം നിന്ന് കത്തി. ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പടെ അവഗണിച്ച് ദൗത്യസംഘം നടത്തിയ ശ്രമങ്ങൾ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പുക ശമിച്ചിട്ടില്ല.





























