തേനി : മാസ്ക്കില്ലാതെ സഞ്ചരിക്കുന്നവരെയും വാക്‌സിൻ എടുക്കാത്തവരെയും പിടികൂടാൻ ജില്ലാ കളക്ടർ തന്നെ രംഗത്തിറങ്ങി. തമിഴ്നാട്ടിലെ തേനി കലക്ടർ കെവി മുരളീധരനാണ് കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്തവരെ തേടി തെരുവിലിറങ്ങിയത്. തമിഴ് നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതോടെ മിക്കവരും മാസ്ക്ക് ഉപേക്ഷിച്ചു തുടങ്ങിയിരുന്നു.
ഇതിനിടെയാണ് പുതിയ വക ഭേദത്തിന്റെ വരവ്. ഇതോടെ മാസ്ക്ക്, വാക്‌സിൻ എന്നിവയുടെ ആവശ്യകത സംബന്ധിച്ച് ബോധവത്ക്കരണം വീണ്ടും കാര്യക്ഷമമാക്കി. എന്നിട്ടും ആളുകൾ ഇത് ലംഘിക്കുന്നത് പതിവായതോടെയാണ് തേനി കളക്ടർ നേരിട്ട് പരിശോധനക്ക് ഇറങ്ങിയത്.
ആണ്ടിപ്പെട്ടി ഭാഗത്ത് വാക്‌സിൻ ക്യാമ്പിൽ എത്തിയപ്പോൾ മാസ്ക്കില്ലാതെ നിരവധി ആളുകൾ സഞ്ചരിക്കുന്നത് കണ്ടു. തുടർന്ന് ഇരു ചക്ര വാഹനങ്ങളും ബസുകളും തടഞ്ഞു നിർത്തി കളക്ടർ തന്നെ പരിശോധന നടത്തി. നിയന്ത്രണങ്ങൾ ലംഘിച്ചവരെ ശാസിക്കുകയും ഫൈൻ ഈടാക്കാൻ ഒപ്പമുണ്ടായിരുന്ന തഹസിദാരോട് നിർദ്ദേശിക്കുകയും ചെയ്തു. ബസിലെ തന്റെ പെരുമാറ്റം കണ്ട് പേടിച്ച കുട്ടിയെ ആശ്വസിപ്പിക്കാനും കളക്ടർ മറന്നില്ല. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തേനി കളക്ടർ കെ വി മുരളീധരന്റെ തീരുമാനം.





























