കോന്നി : മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന കോന്നി പൊന്തനാംകുഴി ഐ എച്ച് ഡി പി കോളനിയിലെ മുപ്പത്തിരണ്ട് കുടുംബങ്ങളെ കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് അധികൃതർ മാറ്റി പാർപ്പിച്ചു.
ദിവസങ്ങളായി തുടരുന്ന മഴയിൽ കോളനിയിൽ വിവിധ തവണ ചെറിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായി.ഇതോടെ വീണ്ടും ദുരന്ത ഭീതിയുടെ നിഴലിലാണ് കോളനിവാസികൾ.2019 ഒക്ടോബർ 21 ഉപതിരഞ്ഞെടുപ്പ് ദിവസമാണ് കോന്നി ഗ്രാമപഞ്ചായത്തിലെ 15,16 വാർഡുകൾ ഉൾപ്പെടുന്ന പൊന്തനാംകുഴി ഐ എച്ച് ഡി പി കോളനിയിൽ മണ്ണിടിച്ചിലുണ്ടാകുന്നത്.
മണ്ണിടിച്ചിലിനെ തുടർന്ന് ജില്ലാ കളക്ടർ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയും ഈ ഭൂമി വാസയോഗ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.പിന്നീട് ഇവർക്ക് ഭൂമി വാങ്ങുന്നതിനും വീട് വെയ്ക്കുന്നതിനുമായി സർക്കാർ പണം അനുവദിച്ചു.എന്നാൽ പുനരധിവാസം സാധ്യമായില്ല.
ഉയരത്തിൽ കുത്തനെ നില നിൽക്കുന്ന ഭൂമിയിലാണ് കോളനി സ്ഥിതി ചെയ്യുന്നതെന്നതിനാൽ മല മുകളിൽ നിന്ന് കുത്തിഒഴുകുന്ന വെള്ളം മണ്ണിടിച്ചിൽ ഭീതി വർധിപ്പിക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ തൽസ്ഥിതി തുടർന്നപ്പോൾ കോളനിക്ക് സമീപത്തെ നാൽപ്പത്തിയൊന്നാം നമ്പർ അംഗൻവാടിയിലേക്കാണ് ഇവരെ മാറ്റി പാർപ്പിച്ചിരുന്നത്.
മഴ ശക്തമായ സാഹചര്യത്തിൽ അച്ഛൻകോവിലാറും കരകവിഞ്ഞ് ഒഴുകുകയാണ്. കോന്നിയിലെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറുകയും മണിക്കൂറോളം ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു.