ഡല്‍ഹി : തിരഞ്ഞെടുപ്പു ബോണ്ടിന്റെ പുതിയ കണക്കുകൾ തിരഞ്ഞെടുപ്പുകമ്മിഷന്‍ പുറത്തുവിട്ടു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ആരാണ് തുക നല്‍കിയതെന്ന വിവരം ഈ കണക്കുകളിലും പൂര്‍ണമായില്ല. ബോണ്ട് അവതരിപ്പിച്ച 2018 മുതല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ലഭിച്ച തുകയുടെയും ദാതാക്കളുടെയും വിവരങ്ങള്‍ കമ്മിഷന്‍ പ്രസിദ്ധീകരിച്ചതില്‍നിന്ന് വ്യക്തമാവുന്നത് ഏതാനും പാര്‍ട്ടികള്‍മാത്രമാണ് ഈ വിവരം നല്‍കിയതെന്നാണ്. ബി.ജെ.പി.യും തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും അടക്കമുള്ള ആദ്യ മൂന്നുസ്ഥാനക്കാര്‍ ദാതാക്കളുടെ വിവരങ്ങള്‍ കമ്മിഷന് നല്‍കിയില്ല. 2018 മുതല്‍ 2023 സെപ്റ്റംബര്‍ 30 വരെ ബി.ജെ.പി.ക്ക് ലഭിച്ചത് 6987.4 കോടിയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന് 1396.94 കോടിയും കോണ്‍ഗ്രസിന് 1334.37 കോടിയുമാണ് ലഭിച്ചത്. 1322 കോടിയുമായി ബി.ആര്‍.എസ്. ആണ് നാലാംസ്ഥാനത്ത്.
ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ., എന്‍.സി.പി., എ.എ.പി., ജെ.ഡി.യു., ജെ.ഡി.എസ്., നാഷണല്‍ കോണ്‍ഫറന്‍സ്, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (ഗോവ), എസ്.ഡി.എഫ്. തുടങ്ങിയ പാര്‍ട്ടികളാണ് പൂർണവിവരങ്ങള്‍ നല്‍കിയത്. നിയമപ്രകാരം ദാതാക്കളുടെ വിവരം നല്‍കേണ്ട കാര്യമില്ലെന്ന് ബി.ജെ.പി. കമ്മിഷനെ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ദാതാക്കളെക്കുറിച്ച് ഒന്നുംപറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ ഈ വിവരം എസ്.ബി.ഐ.യില്‍നിന്ന് ലഭിക്കുമെന്ന് അറിയിച്ചു. ഏറ്റവുംകൂടുതല്‍ ബോണ്ട് വാങ്ങിയ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് (1368 കോടി) ഇതില്‍ 37 ശതമാനവും നല്‍കിയത് തമിഴ്‌നാട് ഭരണകക്ഷിയായ ഡി.എം.കെ.ക്കാണ്. ഡി.എം.കെ.ക്ക് ആകെ ലഭിച്ച 656.5 കോടിയില്‍ 509 കോടിയും മാര്‍ട്ടിന്റേതാണ്.






























