ക്വലാലംപൂർ: പ്രസവത്തിന് ശേഷം അമിത രക്തസ്രാവത്താൽ യുവതി മരിച്ച സംഭവത്തിൽ രണ്ട് ഡോക്ടർമാർക്ക് കനത്ത പിഴ ചുമത്തി കോടതി. മലേഷ്യയിലാണ് സംഭവം. യുവതിയുടെ കുടുംബത്തിന് 6 ദശലക്ഷം റിംഗിറ്റ് (11.42 കോടി രൂപ) നൽകാനാണ് കോടതിയുടെ ഉത്തരവ്. സെലാംഗൂരിലെ ഷാൻ ക്ലിനിക്ക് ആൻഡ് ബർത്ത് സെന്‍ററിൽ വെച്ച് പുനിത മോഹൻ എന്ന യുവതിയാണ് മരിച്ചത്. രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചതിന് തൊട്ടുപിന്നാലെയാണ് യുവതിയുടെ മരണം. മുനിയാണ്ടി ഷൺമുഖം, അകംബരം രവി എന്നീ രണ്ട് ഡോക്ടർമാരും ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് നഴ്‌സുമാരും ആണ് യുവതിയുടെ മരണത്തിന് ഉത്തരവാദികളെന്ന് കോടതി വിധിച്ചു.
1.9 കോടി രൂപ വീതം രണ്ട് കുട്ടികൾക്കും 57 ലക്ഷം രൂപ യുവതിയുടെ മാതാപിതാക്കൾക്കും 95 ലക്ഷം രൂപ സ്ത്രീ അനുവഭിച്ച വേദനയ്ക്ക് നഷ്ടപരിഹാരമായും നൽകണമെന്നാണ് കോടതി വിധി. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്ലാസന്‍റ നീക്കം ചെയ്തതിന് ശേഷം യുവതിക്ക് കടുത്ത രക്തസ്രാവമുണ്ടാവുകയായിരുന്നു. നഴ്‌സുമാർ പഞ്ഞി വെച്ച് രക്തസ്രാവം തടയാൻ ശ്രമിച്ചു. പിന്നീട് ഗുരുതരാവസ്ഥയിൽ തെങ്കു അമ്പുവാൻ റഹിമ ക്ലാങ് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാർ തക്കസമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ യുവതിയുടെ മരണം ഒഴിവാക്കാൻ കഴിയുമായിരുന്നു. ഡോക്ടർ യുവതിയെ നഴ്സിനെ ഏൽപ്പിച്ച് മദ്യപിക്കാൻ പോയത് ക്ഷമിക്കാനാവാത്ത പിഴവാണെന്നും കോടതി വിലയിരുത്തി.