കാസര്‍കോട്: അമ്പലത്തറ എണ്ണപ്പാറയിലെ ആദിവാസി പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മൃതദേഹം കടത്താൻ ഉപയോഗിച്ച ജീപ്പ് ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസിൽ അറസ്റ്റിലായ ബിജു പൗലോസ് ഉപയോഗിച്ച ജീപ്പാണ് ബന്തടുക്കയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ ഹർജി കോടതി തള്ളി.
2010 ജൂണ്‍ ആറിനാണ് അമ്പലത്തറ എണ്ണപ്പാറയിലെ ആദിവാസി പെൺകുട്ടിയെ കാണാതാവുന്നത്. കാഞ്ഞങ്ങാട് നഴ്സറി ടീച്ചര്‍ പരിശീലനത്തിന് എത്തിയ 17 വയസുകാരിയെ താമസ സ്ഥലത്ത് നിന്നാണ് കാണാതായത്. പെൺകുട്ടി മരിച്ചതായി 15 വർഷങ്ങൾക്കുശേഷം ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. മൃതദേഹം കടത്താൻ ഉപയോഗിച്ചെന്ന് കരുതുന്ന ജീപ്പാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.





























