പ്രതാപ്ഗഡ്: ഉത്തർപ്രദേശിലെ സുമേർപുർ ഗ്രാമത്തിലെ മുൻ ഗ്രാമമുഖ്യന്റെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ കനാലിൽനിന്നും കണ്ടെത്തി. മുസ്തഖ ഗുൽഷൻ എന്ന മുന്നയെ ആണ് കാണാതായി ദിവസങ്ങൾക്ക് ശേഷം മരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് 18-ന് കാണാതായ മുന്നയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെടുത്ത പോലീസ് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരുമ്പുദണ്ഡുകൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്നും, മുന്നയുടെ കാമുകിയും സഹോദരനും മറ്റുചിലരും ചേർന്നാണ് കൊലപാതകം നടത്തിയത് എന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. പോലീസ് പറയുന്നത് പ്രകാരം മുന്നയ്ക്ക് രണ്ട് ഭാര്യമാരാണ് ഉള്ളത്.
രണ്ട് ഭാര്യമാരിലുമായി ആറ് ആൺമക്കളും മൂന്ന് പെൺമക്കളുമായി ആകെ 18 മക്കളുണ്ട് മുന്നയ്ക്ക്. ഇതിൽ ഒരു മകളുടെ വിവാഹം കഴിഞ്ഞതാണ്. ഈയടുത്ത് മുന്ന, സുമൻ ദേവി എന്ന വിവാഹിതയായ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി. ഭർത്താവ് ജോലിക്കായി ഗ്രാമത്തിന് പുറത്ത് താമസിച്ചിരുന്നതിനാൽ സുമൻ ഒറ്റയ്ക്കായിരുന്നു താമസം. ഈ സമയത്താണ് മുന്ന ചില സഹായങ്ങളൊക്കെ ചെയ്തുകൊടുത്ത് സുമനുമായി അടുപ്പത്തിലായത്. കൂടുതൽ അടുപ്പത്തിലാകാനും ഇങ്ങനെയൊരു ബന്ധത്തിലേക്ക് പോകാനും സുമനെ മുന്നയാണ് നിർബന്ധിച്ചതെന്നും ആരോപണമുണ്ട്.





























