പത്തനംതിട്ട : റാന്നി താലൂക്ക് ആശുപത്രിയിൽ രോഗിയുടെ മുറിവിനുള്ളിൽ ഉറുമ്പിനെ കണ്ടെത്തിയെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് തേടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. റാന്നി ബ്ലോക്ക്പടി സ്വദേശി സുനിൽ ഏബ്രഹാമിന്റെ മുറിവിലാണ് ഉറുമ്പിനെ കണ്ടത്. കഴിഞ്ഞ മാർച്ച് അവസാനമായിരുന്നു സംഭവം.
രക്തസമ്മർദ്ദം കുറഞ്ഞതിനേ തുടർന്ന് വീണ് നെറ്റിയിൽ പരിക്കേറ്റാണ് സുനിൽ മാർച്ച് 31നു രാത്രി ഏഴോടെ താലൂക്ക് ആശുപത്രിയിലെത്തിയത്. മുറിവിൽ അഞ്ച് തുന്നലുകൾ ഇട്ട ശേഷം സിടി സ്കാനെടുക്കുവാൻ റാന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് അയച്ചിരുന്നു.
യാത്രയ്ക്കിടെ തുന്നലിട്ട ഭാഗത്ത് അസഹനീയമായ വേദന അനുഭവപ്പെട്ടു. തുടർന്ന് സ്കാനിംഗിൽ ഉറുമ്പുകളെ കണ്ടെത്തി. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ തുന്നൽ ഇളക്കി ഉറുമ്പുകളെ നീക്കിയ ശേഷം വീണ്ടും മുറിവ് തുന്നിക്കെട്ടുകയായിരുന്നു. റാന്നി താലൂക്ക് ആശുപത്രി അധികൃതർ സംഭവം നിഷേധിച്ചതോടെ വിഷയം വിവാദമായി. ഇതേ തുടർന്ന് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്സിംഗ് വിഷയത്തിൽ ഇടപെട്ട് റാന്നി താലൂക്ക് ആശുപത്രി അധികൃതർക്ക് എതിരേ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാനാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ നിർദ്ദേശിച്ചിരിക്കുന്നത്.