കൊച്ചി: ഷിബു തെക്കുംപുറത്തിനും കെഎൽഎം ആക്സിവ ഡയറക്ടർമാർക്കും ഫെബ്രുവരി 24 നിർണ്ണായകം. ഷിബുവടക്കം 8 പേർ പ്രതികളായ കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ലിമിറ്റഡ് (KLM Axiva Finvest Limited)നെതിരായ വഞ്ചനാ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി 24 ന് ഹൈക്കോടതി പരിഗണിക്കും. നിയമവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനയനുസരിച്ച് കാര്യങ്ങൾ പ്രതികൾക്കെതിരാണ്. പ്രഥമ ദൃഷ്ട്യ കേസ് നിലനിൽക്കുമെന്നാണ് നിയമ വിദഗ്ദർ നൽകുന്ന സൂചന.
കോതമംഗലം നിയോജക മണ്ഡലത്തിൽ മൽസരിക്കാനൊരുങ്ങുന്ന ഷിബുവിനെ സംബന്ധിച്ച് ഹർജി കോടതി തള്ളിയാൽ അത് രാഷ്ട്രീയമായും വലിയ തിരിച്ചടിയുണ്ടാക്കും. രാഷ്ടീയ നേതാവ് എന്ന നിലയിൽ ഇത്തരത്തിൽ വഞ്ചനാക്കുറ്റം ചുമത്തപ്പെടുന്നത് വിശ്വാസ്യതക്ക് വലിയ തിരിച്ചടിയായേക്കും. രാഷ്ട്രീയ നേതാക്കൾ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി പ്രതിക്ഷേധങ്ങളുടെയും മറ്റും പേരിൽ ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നത് സാധാരണയാണ്. എന്നാൽ ഇത്തരത്തിൽ ക്രിമിനൽ വഞ്ചന നടത്തിയെന്ന കേസിൽ പ്രതി ചേർക്കപ്പെടുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും.
കെഎല്‍എം ആക്‌സിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഷിബുവിനെ കൂടാതെ ഏഴ് പേരെ പ്രതികളാക്കിയാണ് കേസെടുത്തിരുന്നത്. ഇതില്‍ മുന്‍ അംബാസിഡര്‍ കൂടിയായ വിദേശകാര്യ വിദഗ്ധന്‍ ടി പി ശ്രീനിവാസനും ഉള്‍പ്പെടുന്നു. സ്ഥാപനത്തിന്റെ ചെയര്‍മാനാണ് ടി പി ശ്രീനിവാസന്‍. കെ.എം. കുരിയാക്കോസ് (ഡയറക്ടര്‍), എം.പി. ജോസഫ് (ഡയറക്ടര്‍), ബിജി ഷിബു (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍), മനോജ് രവി (സിഇഒ), അബ്രഹാം തരിയന്‍ (ഡയറക്ടര്‍), അനു മോഹനന്‍ (ബ്രാഞ്ച് മാനേജര്‍) എന്നിവരും കേസില്‍ പ്രതികളാണ്. FIR 1729/2025 പ്രകാരം വഞ്ചനാക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിനിടെ പ്രതികൾ മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്.
എറണാകുളം സ്വദേശിയായ ബിസിനസുകാരന്‍ പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനിലാണ് കെ.എല്‍.എം ആക്‌സിവക്കെതിരെ പരാതി നല്കിയതും വഞ്ചനാകുറ്റത്തിന് കേസെടുത്തതും. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നിയതിനാല്‍ പരാതിക്കാരൻ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.































