തിരുവനന്തപുരം : മാസ്റ്റര്‍ പ്ലാനോ സര്‍ക്കാര്‍ ഉത്തരവോ ഇല്ലാതെയാണ് സംസ്ഥാനത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പദ്ധതി നടപ്പാക്കിയതെന്ന് സമ്മതിച്ച് വിനോദ സഞ്ചാര വകുപ്പ്. കരാര്‍ കമ്പനികളുടെ തെരഞ്ഞെടുപ്പിന് മാത്രമല്ല സുരക്ഷ സംവിധാനങ്ങൾ സംബന്ധിച്ചും പ്രത്യേക മാനദണ്ഡങ്ങളൊന്നും തയ്യാറാക്കിയിരുന്നില്ലെന്നാണ് വിനോദ സഞ്ചാര വകുപ്പ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ വ്യക്തമാക്കുന്നത്.ഒരു വിനോദ സഞ്ചാര ഉത്പന്നം എന്ന നിലയിൽ സഞ്ചാരികൾക്ക് പുതിയ അനുഭവം നൽകാൻ ലക്ഷ്യമിട്ടെന്ന വലിയ പ്രഖ്യാപനവുമായാണ് സംസ്ഥാന ടൂറിസം വകുപ്പ് ഫ്ലോട്ടിംഗ് ബ്രിജ്ജുകളെ പരിചയപ്പെടുത്തിയത്.പുതിയ പദ്ധതിയെന്നോണം കൊട്ടിഘോഷിച്ചായിരുന്നു ഉദ്ഘാടനവും. ബേക്കൽ റിസോര്‍ട്സ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ മേൽനോട്ടത്തിൽ കാസര്‍കോട്ടും മറ്റ് ജില്ലകളിൽ ഡിടിപിസിയുടെ ചുമതലയിലും ആണ് ഫ്ലോട്ടിംഗ് ബ്രിഡ്ദുകൾ സ്ഥാപിച്ചിരിക്കുന്നത്.
പദ്ധതി വൻ നേട്ടമെന്ന് പ്രചരിപ്പിക്കുമ്പോഴും ടെണ്ടര്‍ നടപടികളിലോ കമ്പനികളുടെ തെരഞ്ഞെടുപ്പിലോ പ്രത്യേകിച്ച് ഒരു ഉത്തരവാദിത്തവും ടൂറിസം വകുപ്പ് എടുത്തിട്ടില്ല. മാസ്റ്റര്‍ പ്ലാനില്ല. പാരിസ്ഥിതിക ഘടകൾങ്ങൾ പരിശോധിക്കാനോ പദ്ധതിക്ക് പ്രവര്‍ത്തന മാനദണ്ഡങ്ങൾ ഉറപ്പാക്കാനോ ശ്രമിച്ചിട്ടില്ല. സുരക്ഷ ഉറപ്പാക്കാൻ എന്ത് നടപടി ഉണ്ടെന്ന ചോദ്യത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന കാര്യം പരിഗണനയിൽ എന്നുമാത്രമാണ് മറുപടി. അതായത് പദ്ധതി നടത്തിപ്പ് മുതൽ വരുമാന ശേഖരണം വരെയുള്ള കാര്യങ്ങളിലെ ഉത്തരവാദിത്തം അതാത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്ക് ഉണ്ടെന്ന് കൂടി വ്യക്തമാക്കുന്നതാണ് ഈ വിവരാവകാശ രേഖ.