കോന്നി : അവധി ദിനങ്ങളിൽ സഞ്ചാരികളാൽ നിറഞ്ഞ് ആനകൂട്. ഞായറാഴ്‌ച 4 മണി വരെ മാത്രം 1500 സന്ദർശകർ ആണ് ഇവിടെ എത്തിയത്. വേനൽ അവധി ആയതോടെ പൊതു അവധി ആഘോഷിക്കാൻ നിരവധി സഞ്ചാരികളാണ് കോന്നി ആന കൂട്ടിൽ എത്തുന്നത്. അന്യ ജില്ലകളിൽ നിന്നു പോലും കുടുംബ സമേതം നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. കുടുംബത്തോടും കുട്ടികളോടുമൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരുടെ ഇഷ്‌ട കേന്ദ്രമായി മാറിയിരിക്കുകയാണ് ആന കൂട്. ആനക്കൂട്ടിലെത്തി ആനകളെ കണ്ട് മനസ് ശാന്തമാക്കി മടങ്ങുന്നവർ ഏറെ. ഈ മാസമാകെ പതിനായിരത്തോളം പേര് ആന കൂട്ടിലെത്തി. സാധാരണ അവധി ദിവസങ്ങളിൽ ശരാശരി 500 പേർ അടുത്ത് മാത്രം എത്തുന്ന സ്ഥിതിയിൽ നിന്ന് അവധികൾ ഒന്നിച്ചെത്തിയപ്പോൾ എണ്ണവും ഇരട്ടിയായി. വരും ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം ഉയരും.
ഒരു കുട്ടിയാനയടക്കം ആറ് ആനകളാണ് ആനകൂട്ടിലുള്ളത്. കുട്ടിയാനയടക്കം മൂന്ന് കൊമ്പനും മൂന്ന് പിടിയാനയും. കൊമ്പനിൽ ഒന്ന് കുങ്കി പരിശീലനം ലഭിച്ചതാണെങ്കിലും കാലിന് അവശതയുള്ളതിനാൽ കുങ്കി ജോലിക്ക് കൊണ്ടുപോകാറില്ല. ഇവയെ പരിപാലിക്കാനായി 12 പാപ്പാൻമാരും ഇവിടെയുണ്ട്. എല്ലാ ദിവസവും രാവിലെ ഏഴിന് ആനകളെ വളപ്പിനുള്ളിൽ നടക്കാൻ കൊണ്ടു പോകും. രാവിലെ 9 മുതൽ സന്ദർശകരെ പ്രവേശിപ്പിക്കും. ഈ സമയം ആനകളെ കുളിപ്പിക്കുന്നത് കാണാൻ നിരവധിയാളുകളാണ് എത്തുന്നത്. അരിയും റാഗിയും ഗോതമ്പും ചേർത്ത് ഉണ്ടാക്കുന്ന ചോറ് നൽകുന്നതു കാണാനും സന്ദർശകർ കാത്ത് നിൽക്കും. തുടർന്ന് രാത്രി ഏഴ് വരെ സന്ദർശക പ്രവാഹം.
കുട്ടികൾക്കായുള്ള പാർക്കും ചെറിയൊരു ആന മ്യൂസിയവും വന ഉൽപന്നങ്ങളുടെ വിപണന കേന്ദ്രവുമെല്ലാം സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. 2007 ൽ ആരംഭിച്ച കോന്നി ഇക്കോ ടൂറിസത്തിൽ 80ൽ അധികം ജീവനക്കാർ ജോലി ചെയ്യുന്നു. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്കും വിദ്യാർഥികൾക്കും 15 രൂപയുമാണ് പാസ്. വിദ്യാർഥികൾക്ക് സ്ഥാപനത്തിന്റെ കത്ത് ഉണ്ടെങ്കിൽ മാത്രമെ പാസിൽ ഇളവ് ലഭിക്കു. കൊച്ചയപ്പൻ എന്ന കുട്ടിയാനയാണ് പ്രധാന താരം. കുട്ടികൾ മാത്രമല്ല മുതിർന്നവരും കുട്ടികൊമ്പന്റെ ചെയ്‌തികൾ കണ്ട് നിന്നുപോകും. കോന്നി ആനകൂട്ടിലെ ഈ താരത്തിന് രണ്ട് വയസ് ആണ് പ്രായം.
ഒരു വയസിന് അടുത്ത് മാത്രം പ്രായമുള്ളപ്പോൾ കൊച്ചാണ്ടി ചെക്ക്‌പോസ്റ്റിന് സമീപത്ത് വനത്തിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടം തെറ്റി കണ്ടെത്തിയതാണ് കൊച്ചയ്യപ്പനെ. കുറച്ച് ദിവസത്തേയ്‌ക്ക് മുളകൊണ്ട് കൂട് കെട്ടി അവിടെ നിർത്തി. എന്നിട്ടും തള്ളയാന തേടിയെത്താത്തതിനാലാണ് ആനക്കൂട്ടിലെത്തിച്ചത്. പിന്നീടവൻ കൂടിന്റെ സ്വന്തമായി. ഏവരുടെയും ഓമനയായി. ഷംസുദീനും വിഷ്‌ണുവുമാണ് ഇവന്റെ പരിപാലകർ. കൂട്ടത്തിലെ വികൃതി ഒൻപത് വയസ് പ്രായമുള്ള കൃഷ്‌ണയാണ്. പ്രിയദർശിനി, നീലകണ്‌ഠൻ , ഈവ, മീനയുമാണ് മറ്റ് ഗജസുന്ദരികൾ. ഇവിടെ നിന്ന് കുങ്കി പരിശീലനത്തിന് കൊണ്ട് പോയ കോന്നി സുരേന്ദ്രനാണ് നാടിനെ വിറപ്പിച്ച അരി കൊമ്പനേയും പിടി 7നേയും കീഴടക്കാൻ മുന്നിൽ നിന്നത്.