കോന്നി : കല്ലേലി റോഡിൽ കാട്ടാന ഇറങ്ങുന്നത് പതിവായതോടെ കല്ലേലി പാലം മുതൽ ഞണവാൽ ചെക് പോസ്റ്റ് വരെയുള്ള ഭാഗത്ത് റോഡിന് ഇരുവശത്തെയും കാടുകൾ വനംവകുപ്പ് നീക്കം ചെയ്തു തുടങ്ങി. വയക്കര വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആണ് കാട് വെട്ടി മാറ്റുന്നത്. ആനകൾ പതിവായി ഇറങ്ങുന്ന ഭാഗങ്ങളിൽ റോഡരികിൽ കാട്ടാന നിൽക്കുന്നത് ശ്രദ്ധയിൽ പെടാതെ വാഹന യാത്രക്കാർ ആനയുടെ മുന്നിൽ അകപ്പെടുന്നത് പതിവായത്തോടെ ആണ് കാട് തെളിക്കുന്നത്.
ആനകൾ റോഡ് മുറിച്ചു കടക്കുന്ന ഭാഗങ്ങളിൽ സൂചന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും കല്ലേലി റോഡിൽ കാട്ടാന ഇറങ്ങിയിരുന്നു. പ്രദേശത്ത് കൈത കൃഷി നടക്കുന്ന ഭാഗത്താണ് ആനകൾ കൂടുതലും ഇറങ്ങുന്നത്. അച്ചൻകോവിൽ നദിയുടെ കരയിൽ പലയിടത്തായാണ് പകൽ സമയങ്ങളിൽ പോലും കാട്ടാനകൾ തമ്പടിച്ചിരിക്കുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു. സന്ധ്യ കഴിഞ്ഞാൽ കാട്ടാന ഇറങ്ങുന്നതിനാൽ കല്ലേലി, കൊക്കാത്തോട് നിവാസികൾ ഭീതിയുടെ നിഴലിൽ ആണ് ഈ വഴി യാത്ര ചെയ്യുന്നത്.






























