അമേരിക്ക : ‘ബോയിങ്ങി’ന്റെ നിർമിതിയിലെ അപാകം ചൂണ്ടിക്കാട്ടിയ മുൻ ഉദ്യോഗസ്ഥനെ മരിച്ചനിലയിൽ കണ്ടെത്തി. അറുപത്തിരണ്ടുകാരനായ ജോൺ ബാർനെറ്റിന്റെ മൃതദേഹമാണ് യു.എസിലെ ചാൾസ്റ്റൺ കൗണ്ടിയിൽ കഴിഞ്ഞദിവസം കണ്ടത്. ദേഹത്ത് സ്വയം പരിക്കേൽപ്പിച്ചതരത്തിലുള്ള മുറിവും ഉണ്ട്. 30 വർഷത്തിലേറെ ബോയിങ്ങിൽ ജോലിചെയ്ത ബാർനെറ്റ് ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് 2017-ലാണ് വിരമിച്ചത്. ബോയിങ്ങിന്റെ പേരിൽ കേസുകൾ നിലനിൽക്കേ, ജീവനക്കാർക്ക് ജോലിസമ്മർദം കൂടുതലാണെന്നും നിർമാണത്തിനായി ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഭാഗങ്ങളാണെന്നും 2019-ൽ ബാർനെറ്റ് വെളിപ്പെടുത്തിയിരുന്നു. വിമാനങ്ങളിലെ ഓക്സിജൻസംവിധാനത്തിലെ പാളിച്ചയും തുറന്നുകാട്ടി.
അടിയന്തരഘട്ടങ്ങളിൽ വിമാനത്തിലെ നാലിൽ മൂന്ന് ഓക്സിജൻ മാസ്കും പ്രവർത്തിക്കാറില്ല. ഇക്കാര്യങ്ങൾ മാനേജ്‌മെന്റിനെ അറിയിച്ചിട്ടും വേണ്ട നടപടിയുണ്ടായില്ലെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ ജനുവരിയിൽ അലാസ്ക എയർലൈൻസിന്റെ ബോയിങ് 737 മാക്സ്-9 വിമാനം പറക്കുന്നതിനിടെ അടിയന്തരവാതിൽ തുറന്നതിനെത്തുടർന്ന് നിലത്തിറക്കിയിരുന്നു. സംഭവത്തിനുപിന്നാലെ സുരക്ഷാപരിശോധനകൾക്കായി 173-ഓളം ബോയിങ് വിമാനങ്ങളുടെ സർവീസ് യു.എസ്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രഷൻ താത്കാലികമായി നിർത്തിവെച്ചു. ഈ അപകടത്തിനുപിന്നാലെ വേറെയും സംഭവങ്ങൾ ഇതോടെ ആശങ്കപടർത്തി. എഫ്.എ.എ.യുടെ സുരക്ഷാപരിശോധനയിൽ 737 മാക്സ് വിമാനങ്ങളിൽ ഡസൻകണക്കിന് കുഴപ്പങ്ങളാണ് കണ്ടെത്തിയത്. ഇതിനിടെയാണ് ബാർനെറ്റിന്റെ മരണം സംഭവിച്ചിരിക്കുന്നത്.





























