തിരുവനന്തരപുരം: നെല്ല് സംഭരണത്തിലെ സംസ്ഥാന വിഹിതം സംസ്ഥാനത്തെ ഇടത് സർക്കാർ വീണ്ടും കുറച്ചു. 1.43 രൂപയാണ് നിലവിലെ വിലയിൽ കേരള സർക്കാർ കുറച്ചത്. ഇതോടെ കേന്ദ്ര സർക്കാർ വർധിപ്പിച്ച വിലയുടെ ആനുകൂല്യം കർഷകർക്ക് നേട്ടമാകില്ല. ഒന്നാം വിള നെല്ല് സംഭരണം ഇത്തവണയും 28.20 രൂപയ്ക്ക് തന്നെയായിരിക്കും. 2021-22 സാമ്പത്തിക വർഷം മുതലാണ് സംസ്ഥാന സർക്കാർ പ്രോത്സാഹന വിഹിതം വെട്ടിക്കുറക്കാൻ ആരംഭിച്ചത്. മുൻവർഷത്തെ സംസ്ഥാന വിഹിതത്തിൽ നിന്ന് 20 പൈസ കുറച്ചായിരുന്നു ആ വർഷത്തെ വിതരണം. തുടർ ഭരണത്തിലേറിയ തൊട്ടടുത്ത തവണ വീണ്ടും 80 പൈസ കുറഞ്ഞു. ഇത്തവണ ഒരു പടി കൂടി കടന്ന് 1.43 രൂപ കുറച്ചു. 2021-22 ൽ 8.60 രൂപയായിരുന്ന സംസ്ഥാന വിഹിതം അങ്ങനെ 2023-24ൽ 6.37 രൂപയായി മാറി.
കേന്ദ്ര വിഹിതം 2021-22ൽ 19.40 രൂപയായിരുന്നു. ഇത് 2023-24 സാമ്പത്തിക വർഷത്തിൽ 21.83 രൂപയായി വർധിച്ചു. ആകെ 2.43 രൂപ കൂടി. പത്ത് ശതമാനത്തിലേറെയാണ് കേന്ദ്ര വിഹിതത്തിലുണ്ടായ വർധന. എന്നാൽ സംസ്ഥാനം വിഹിതം വെട്ടിക്കുറച്ചതോടെ കേരളത്തിലെ നെൽകർഷകർക്ക് 20 പൈസയുടെ നേട്ടം മാത്രമേ കിട്ടൂ. സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക സ്ഥിതി മെച്ചമല്ലാത്തതിനാലാണ് പ്രോത്സാഹന വിഹിതം വർധിപ്പിക്കാത്തത് എന്നാണ് സപ്ലൈക്കോയുടെ വിശദീകരണം. കൃഷിച്ചിലവിൽ വലിയ വർധനവുണ്ടായിട്ടുണ്ടെങ്കിലും സപ്ലൈക്കോ അതിനനുസരിച്ചുളള വർധനവ് കർഷകന് നൽകാൻ തയ്യാറല്ല. കഴിഞ്ഞ വർഷത്തെ നെല്ല് സംഭരിച്ചതിൻറെ വില ഇനിയും നൾകാത്തതിനാൽ സംസ്ഥാന സർക്കാറിനെതിരെ ജനരോഷം ഉയർന്നിരുന്നു.