കൊച്ചി: വനിതാ ഒട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ കൂടി അറസ്റ്റിൽ. ആലപ്പുഴ എഴുപുന്ന പാറായി കവല ഭാഗത്ത് വെമ്പിള്ളി വീട്ടിൽ അഗിൻ ഡാനിയൽ (സോളമൻ 22), എരമല്ലൂർ പടിഞ്ഞാറെ ചമ്മനാട് കറുക പറമ്പിൽ വീട്ടിൽ മനു (22) എന്നിവരെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. എടവനക്കാട് ചാത്തങ്ങാട് ബീച്ച് ഭാഗത്ത് വെച്ചാണ് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികളെ റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മുംബൈയ്ക്കടുത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
കേസിൽ മുൻപ് അറസ്റ്റിലായ പ്രിയങ്കയുടെ അയൽവാസിയാണ് മർദ്ദനത്തിന് ഇരയായ ഓട്ടോഡ്രൈവർ. ഇവർ തമ്മിലുള്ള വഴി തർക്കവും തുടർന്ന് പരാതികൾ കൊടുത്തതും കൊണ്ടുള്ള വിരോധം കൊണ്ട് പ്രിയങ്കയും ഭർത്താവും നേരത്തെ പിടിയിലായ പ്രതികളിലൊരാളായ സജീഷും ഗൂഡാലോചന നടത്തി ആക്രമിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറെ വകവരുത്തുന്നതിനായി സജീഷിൻ്റെ കൂട്ടുകാരെ ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.