കൊച്ചി: കാലടി ശ്രീശങ്കര കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ അശ്ലീല ഫേസ്‌ബുക്ക് പേജുകളിലിട്ട മുൻ വിദ്യാർത്ഥിക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. കോളേജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന രോഹിത്തിനെതിരെയാണ് കൂടുതൽ ആരോപണങ്ങളുമായി വിദ്യാർത്ഥിനികൾ രംഗത്തെത്തുന്നത്. കോളേജിലെ വിദ്യാർത്ഥിനികളിൽ ഒരാളുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ ചിത്രവും ഇയാൾ അശ്ലീല ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ പങ്കുവച്ചെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിക്കെതിരെ കൂടുതൽ പേർ പോലീസിൽ പരാതി നൽകിയേക്കും. കഴിഞ്ഞ ദിവസം കോളേജിലെ ബിരുദ വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രോഹിത്തിനെതിരെ കാലടി പോലീസ് കേസെടുത്തിരുന്നു. കോളേജിലെ ഇരുപതോളം വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ ഇയാൾ വിവിധ അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവച്ചതായാണ് സംശയം.
രോഹിത്തിന്റെ രണ്ട് ഫോണുകളും പോലീസ് കണ്ടെടുത്തു.പ്രതിക്കെതിരെ കേരള പൊലീസ് ആക്‌ടിലെ 119 ബി വകുപ്പ് പ്രകാരം കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചിരുന്നു. കോളേജിൽ പഠിച്ചിരുന്നപ്പോൾ എസ്‌എഫ്‌ഐ ഭാരവാഹിയായിരുന്നു ഇയാളെന്ന് പരാതിക്കാരി പറഞ്ഞു. കോളേജിന് സമീപത്ത് തന്നെയായിരുന്നു ഇയാളുടെ വീടെന്നും പഠിച്ചിറങ്ങിയിട്ടും ഫോട്ടോഗ്രാഫറായ ഇയാൾ കോളേജിലെ പരിപാടികൾക്ക് വന്നിരുന്നുവെന്നും പരാതിക്കാരി പറയുന്നു.