ചെർപ്പുളശ്ശേരി : ചളവറയിൽ പിതാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഇളയ മകനെ അറസ്റ്റ് ചെയ്തു. ചളവറ ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ ചിറയിൽ കോളനിയിൽ കറുപ്പൻ (76) വെട്ടേറ്റ് മരിച്ച കേസിൽ മകൻ സുഭാഷാണ് (36) അറസ്റ്റിലായത്. മണ്ണാർക്കാട് ഡിവൈ.എസ്.പി ടി.എസ്. സിനോജിന്റെയും ചെർപ്പുളശ്ശേരി ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
സുഭാഷിനെ ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കറുപ്പനും ഭാര്യ അമ്മുക്കുട്ടിയും തമ്മിലുണ്ടായ വഴക്കിനിടെ സുഭാഷ് മഴുവെടുത്ത് കറുപ്പെൻറ കഴുത്തിൽ വെട്ടുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. അച്ഛനും മകനും മദ്യലഹരിയിലായിരുന്നു. ഡോഗ് സ്കോഡും, വിരലടയാള വിദഗ്ധരും, സയൻറിഫിക് ഉദ്യോഗസ്ഥരും ചളവറയിലെ വീട്ടിൽ എത്തി തെളിവ് ശേഖരിച്ചു. കൊലയ്ക്ക് ഉപയോഗിച്ച മഴു വീടിന്റെ പരിസരത്ത് നിന്ന് കണ്ടെടുത്തു.






























