ദുബൈ : ദോഹയിൽ വ്യാഴാഴ്ച വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാനിരിക്കെ, ഗസ്സയിൽ ആക്രമണം കൂടുതൽ ശക്തമാക്കി ഇസ്രായേൽ. ഗസ്സയിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇന്നലെ മാത്രം 84 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനുസിലും മറ്റും കൂടുതൽ ഉള്ളോട്ടു കയറിയ ഇസ്രായേൽ കവചിത വാഹനങ്ങൾ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടരുകയാണ്. ഗസ്സയുടെ എൺപതു ശതമാനം പ്രദേശങ്ങളും ഇസ്രായേൽ സേന തടഞ്ഞതായി യു.എൻ വ്യക്തമാക്കി. പോളിയോ ഉൾപ്പെടെ രോഗങ്ങൾ പടരുന്നതായ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ട സംഘം ഗസ്സ സന്ദർശിക്കും. മലിനജലം കുടിക്കാൻ ജനങ്ങൾ നിർബന്ധിക്കപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ പകർച്ചവ്യാധികൾക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ച ദോഹയിൽ ആരംഭിക്കുന്ന വെടിനിർത്തൽ ചർച്ച വിജയത്തിൽ എത്തുമെന്നാണ് കരുതുന്നതെന്ന് അമേരിക്ക ആവർത്തിച്ചു. ബന്ദികളുടെ ബന്ധുക്കളുമായി ചർച്ച നടത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ കരാർ നടപ്പാകും എന്ന സൂചന നൽകി. എന്നാൽ, ഏതുവിധത്തിലും വെടിനിർത്തൽ അട്ടിമറിക്കാനാണ് നെതന്യാഹുവിന്റെ നീക്കമെന്ന് ഹമാസ് ആരോപിച്ചു. അമേരിക്കയിലെത്തിയ നെതന്യാഹു പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരുമായി ചർച്ച നടത്തും. ബന്ദികളുടെ മോചനത്തിന് കരാർ നടപ്പാക്കാൻ വൈകരുതെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.