റായ്പൂർ : കാണാതായ മാധ്യമപ്രവര്‍ത്തകന്‍റെ മൃതദേഹം ഛത്തീസ്ഗഡില്‍ പ്രാദേശിക റോഡ് കരാറുകാരന്‍റെ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തി. സ്വതന്ത്ര മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്ര(28)ക്കറിന്‍റെ മൃതദേഹമാണ് വെള്ളിയാഴ്ച ബിജാപൂരിലെ ചട്ടൻപാറ ബസ്തിയില്‍ കണ്ടെത്തിയത്. ബിജാപൂർ നഗരത്തിലെ റോഡ് കോൺട്രാക്ടറുടെ വീടിന്റെ സെപ്റ്റിക് ടാങ്കിലാണ് യുവ മാധ്യമ പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തിയത്. എൻഡിടിവിക്ക് വേണ്ടിയടക്കം റിപ്പോർട്ട് ചെയ്തിരുന്ന മുകേഷ് ചന്ദ്രക്കറിനെ ജനുവരി 1 മുതലാണ് കാണാതായത്. മുകേഷിന്‍റെ തലയിലും മുതുകിലും ഒന്നിലധികം മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ കിടന്നു ചീർത്ത നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ധരിച്ചിരുന്ന വസ്ത്രത്തിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കരാറുകാരന്‍റെ ബന്ധു വിളിച്ചതിനു പിന്നാലെ ഇയാളെ കാണാന്‍ പോയതാണ് ഇയാളെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുകേഷ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സഹോദരന്‍ നഗരത്തിലും സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നാലെയാണ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട മുകേഷും സഹോദരൻ യുകേഷ് ചന്ദ്രക്കറും ഒരുമിച്ചാണ് താമസിച്ചിരുന്നത്. സഹോദരന്‍റെ പരാതിയില്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം ആരംഭിച്ചത്.