ബംഗളൂരു : കർണാടകയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നതായി റിപ്പോര്‍ട്ട്. അതേ സമയം തന്നെ ചാമരാജനഗറിലെ ആശുപത്രിയിൽ ഓക്സിജന്‍ ലഭ്യത കുറവ് മൂലം 24 പേര് മരിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് രേഖാമൂലം അറിയിച്ചിരുന്നുവെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നാണ് ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടിയെന്നാണ് ചില കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ദിവസം 8 മുതല്‍ 10 വരെ മരണം നടക്കാറുള്ള ആശുപത്രിയില്‍ മെയ് 2ന് 24 കൊവിഡ് ബാധിതര്‍ മരണപ്പെട്ടിരുന്നു. ഇതാണ് ഓക്സിജന്‍ ക്ഷാമം എന്ന പ്രചാരണത്തിന് കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
മരിച്ച രോഗികൾ എല്ലാം തന്നെ ഒക്സിജൻ പിന്തുണയുള്ള വെന്റിലേറ്ററിൽ കിടന്നവരായിരുന്നു എന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ എംആർ രവി പറയുന്നു. ഇവരുടെ എല്ലാം മരണം ഒക്സിജൻ ക്ഷാമത്താലാണെന്ന് കരുതാൻ സാധിക്കില്ലെന്നും ഇദ്ദേഹം പറഞ്ഞു. അതേ സമയം മൈസൂരിൽ നിന്ന് ചാമരാജനഗറില്‍ ഓക്സിജൻ എത്തിക്കുന്നതിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. മൈസൂരില്‍ ഓക്സിജൻ ആവശ്യകത കൂടിയതാണ് ഇതിന് കാരണമായി പറയുന്നത്. അതേ സമയം ചാമരാജനഗറിലെ ഓക്സിജൻ പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്നാണ് മൈസൂര്‍ എംപി പ്രതാപ് സിംഹ പറയുന്നത്.