വയനാട്: കാലവർഷം എത്തിയെങ്കിലും ആവശ്യത്തിന് മഴ ലഭിക്കാത്തത് വയനാട്ടിലെ നഴ്സറി ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പുതുമഴ കാത്തിരുന്ന കർഷകർ തൈകൾ നട്ടുപിടിപ്പിക്കാത്തതോടെ ലക്ഷക്കണക്കിന് രൂപയുടെ നടീൽ വസ്തുക്കളാണ് നഴ്സറികളിൽ വിറ്റുപോകാതെ കെട്ടിക്കിടക്കുന്നത്.സാധാരണയായി ജൂൺ പകുതിയോടെ കാപ്പി, കുരുമുളക്, തെങ്ങ് തുടങ്ങി വിവിധ വിളകളുടെ തൈകൾ വിറ്റുതീരാറുണ്ട്. എന്നാൽ ഇത്തവണ മഴ വൈകിയതോടെ പല കർഷകരും പുതിയ കൃഷിയിലേക്ക് കടന്നിട്ടില്ല. ഇതിന്റെ ഫലമായി നിരവധി നഴ്സറികളിൽ പതിനായിരക്കണക്കിന് തൈകൾ സ്റ്റോക്കായി തുടരുകയാണ്.
ചില തൈകൾ അടുത്ത സീസണിലേക്ക് മാറ്റിവയ്ക്കാൻ കഴിയുമെങ്കിലും കുരുമുളക് തൈകൾക്ക് അത്രയും കാലം സൂക്ഷിക്കാനാകില്ലെന്നാണ് കർഷകർ പറയുന്നത്. അതേസമയം, വിറ്റുപോകാത്ത തൈകളുടെ പരിപാലനച്ചെലവും ദിവസേന ഉയരുകയാണ്.വായ്പയെടുത്ത് തൈ ഉൽപാദനം നടത്തുന്ന കർഷകർക്ക് ഈ സാഹചര്യം വലിയ സാമ്പത്തിക തിരിച്ചടിയാണ്. ഇനി മഴ ശക്തമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. അല്ലെങ്കിൽ ഈ സീസണിലെ വലിയൊരു നിക്ഷേപം തന്നെ നഷ്ടമാകുമോയെന്ന ആശങ്കയിലാണ് വയനാട്ടിലെ നഴ്സറി ഉടമകൾ.






























