പത്തനംതിട്ട: ജനവാസ മേഖലയിലെത്തുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ അവയുടെ ഷെഡ്യൂൾ പരിഗണിക്കാതെ വെടിവെച്ചു കൊല്ലുന്നതിനുള്ള ചട്ടം ഉൾപ്പെടുത്തി 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു. വനാതിർത്തി പങ്കിടുന്ന പത്തനംതിട്ട ജില്ലയിലെ ജനവാസ മേഖലകളിൽ മനുഷ്യ ജീവിതം അസാധ്യമാകും വിധംവന്യജീവി ആക്രമണങ്ങൾ പെരുകിയിരിക്കുന്നു. കർഷകർക്ക് കൃഷി ചെയ്യാനോ പുരയിടങ്ങളിൽ നിന്നും ആദായം എടുക്കുവാനോ സാധിക്കുന്നില്ല. ജില്ലയിലെ കാർഷിക മേഖലയും കാർഷിക സമ്പദ് വ്യവസ്ഥയും ആകെ തകർന്ന് തരിപ്പണമായിരിക്കുന്നു. പമ്പാവാലിയിൽ ബിജു എന്ന കർഷകനെ കാട്ടാന ചവിട്ടിക്കൊണ്ട് അധിക നാളുകളായിട്ടില്ല. റാന്നി കോന്നി വനമേഖലകളിലെ ജനവാസ മേഖലകളിൽ കടുവ പുലി കാട്ടാന കാട്ടുപോത്ത് എന്നീ വന്യജീവികളുടെ ആക്രമണം വലിയതോതിൽ ജനജീവിതത്തെ ബാധിക്കുന്ന വിഷയമായി മാറിക്കഴിഞ്ഞു. അപ്പർ കുട്ടനാട് മേഖലയിലും തിരുവല്ല പോലുള്ള പട്ടണ പ്രദേശങ്ങളിൽ വരെ വന്യജീവികൾ എത്താൻ തുടങ്ങി.
വനമേഖലയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ കൂടുതൽ വന്യമൃഗങ്ങൾ കാട്ടിനുള്ളിൽ ക്രമാതീതമായി പെരുകിയിരിക്കുകയാണ്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ വന്യമൃഗത്തിന് എവിടെയാണ് സംരക്ഷണം നൽകേണ്ടത് എന്ന കൃത്യമായ നിർവചനം ഉൾപ്പെടുത്തിയിട്ടില്ല. ഇതു കാരണം വനത്തിനുള്ളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒരു നിയമം ജനവാസ മേഖലയിലും വന്യമൃഗ സുരക്ഷയ്ക്കായി നടപ്പാക്കേണ്ടി വരുന്നു. വന്യമൃഗത്തിന് സുരക്ഷയും മനുഷ്യർക്ക് സംരക്ഷണവും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയുന്നതിന് റാന്നി എംഎൽഎ പ്രമോദ് നാരായണന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ആദ്യ ഗഡുവായി അനുവദിച്ച് നടത്തിവരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. കേരള കോൺഗ്രസ് എം ജനപ്രതിനിധികളുള്ള നിയോജകമണ്ഡലങ്ങളിലും സമാന കർമ്മ പദ്ധതികൾക്ക് രൂപം നൽകും. ആഗോളതാപനത്തെ തുടർന്ന് കാലാവസ്ഥാ വ്യതിയാനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ രാജ്യത്താകമാനം അടിക്കടിയുള്ള വലിയ പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാവുകയാണ്. മേഘ വിസ്ഫോടനം, പെടുന്നനെയുള്ള പ്രളയം, മണ്ണിടിച്ചിൽ എന്നിവ നേരിടുന്നതിനും മനുഷ്യ സുരക്ഷയ്ക്കുമായി രാജ്യവ്യാപകമായ ഏകോപനത്തോടെയുള്ള ദുരന്തനിവാരണ സംവിധാനത്തിന് കേന്ദ്ര സർക്കാർ രൂപം നൽകണം.
അത്യാധുനിക സാങ്കേതികവിദ്യയും ലോകോത്തര ഉപകരണങ്ങളും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ലഭ്യമാക്കുംവിധം രക്ഷാപ്രവർത്തന സംവിധാനത്തെ മികവുറ്റതാക്കി മാറ്റണം. ദുരന്ത മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ മലയോര കർഷകരുടെ കൈവശമിരിക്കുന്ന കാർഷിക ഭൂമിയിൽ നിന്നും കൃഷിക്കാർക്ക് മാറേണ്ടി വരികയും മറ്റൊരിടത്ത് അവർക്ക് ഒരു പുനരധിവാസം അനിവാര്യമാവുകയുമാണെങ്കിൽ അവർക്കുണ്ടായിരുന്ന ഭൂമിയുടെ ഇരട്ടിഭൂമി പശ്ചിമഘട്ട താഴ്‌വരകളിലെ വനംവകുപ്പിന്റെ കൈവശമുള്ള വനമല്ലാത്ത തോട്ടഭൂമിയിൽ നൽകണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് എം പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സംഘടനാകാര്യ ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ്ജ് എക്സ് എം എൽ എ, എം എൽ എ മാരായ അഡ്വ. ജോബ് മൈക്കിൾ അഡ്വ. പ്രമോദ് നാരായണൻ, ഉന്നതാധികാര സമിതി അംഗം റ്റി.ഒ. ഏബ്രഹാം, സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്സ്, ജില്ലാ സംഘടനാ കാര്യ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, ഡോ. വർഗ്ഗീസ് പേരയിൽ, ജോർജ്ജ് ഏബ്രഹാം, നിയോജക മണ്ഡലം പ്രസിഡന്റന്മാരായ കുര്യൻ മടക്കൽ, ക്യാപ്റ്റൻ സി.വി. വർഗ്ഗീസ്, സജു മിഖായേൽ, സാം കുളാപ്പള്ളിൽ, ജില്ലാ ഭാരവാഹികളായ തോമസ് മാത്യു ഇടയാറന്മുള, സോമൻ താമരച്ചാലിൽ, പി കെ ജേക്കബ്, ഷെറി തോമസ്, റഷീദ് മുളന്തറ, രാജീവ് വഞ്ചിപ്പാലം, പോഷക സംഘടനാ നേതാക്കളായ മായാ അനിൽകുമാർ, അഡ്വ. ബോബി കാക്കനാപ്പള്ളി, ജോൺ വി തോമസ്, മാത്യു നൈനാൻ, രാജപ്പൻ കെ പി, റിന്റോ തോപ്പിൽ, തോമസ് മോഡി, മാത്യു മരോട്ടി മൂട്ടിൽ എന്നിവർ പ്രസംഗിച്ചു.