ചെന്നൈ : പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട ചർച്ചകൾ രൂക്ഷമാകവെ സംഗീത സംവിധായകൻ ഇളയരാജയെ പരോക്ഷ വിമർശിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു. തന്റെ കവിതകളിലേയും ഗാനങ്ങളിലേയും വരികളെടുത്ത് തന്നോട് ചോദിക്കാതെ സിനിമാപ്പേരാക്കാറുണ്ടെന്നാണ് വൈരമുത്തു പറഞ്ഞത്. എന്നാൽ താൻ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാൻ എഴുതിയ വരികൾ സിനിമാ പേരുകളായി ഉപയോഗിച്ചപ്പോൾ ആരും എന്റെ സമ്മതം വാങ്ങിയിട്ടില്ല. ഞാൻ അതേക്കുറിച്ച് ആരോടും ചോദിച്ചിട്ടുമില്ല. കാരണം, വൈരമുത്തു നമ്മില്‍ ഒരാള്‍, തമിഴ് നമ്മുടെ ഭാഷ എന്നു കരുതിയാണ് മറ്റുള്ളവര്‍ എന്റെ കവിത ഉപയോഗിക്കുന്നത്’- വൈരമുത്തു പറഞ്ഞു. വിണ്ണെതാണ്ടി വരുവായ, നീ താനെ എൻ പൊൻവസന്തം എന്നിവ താൻ എഴുതിയ കവിതകളുടെ പേരുകളാണെന്നും അദ്ദേഹം പറഞ്ഞു .
ഗാനങ്ങളുടെ പൂർണ അവകാശം സംഗീത സംവിധായകനാണ് എന്നാണ് ഇളയരാജയുടെ വാദം. താന്‍ ഈണമൊരുക്കിയ പാട്ടുകള്‍ ഗാനമേളകളിലും സ്റ്റേജ് ഷോകളിലും ഉപയോഗിക്കുന്നതിനെതിരെ ഇളയരാജ രംഗത്തെത്തിയിരുന്നു. അടുത്തിടെ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ കൺമണി അൻപോട് എന്ന ഗാനം ഉപയോഗിച്ചതിന് അദ്ദേഹം നോട്ടീസ് അയച്ചത് വലിയ വിവാദമായി.
പാട്ട് എന്നാല്‍ ഈണം മാത്രമല്ല, അതിലെ വരികള്‍ കൂടിയാണെന്നു സാമാന്യ ബോധമുള്ളവര്‍ക്ക് അറിയാമെന്ന് മുൻപ് ഇതേ വിഷയത്തില്‍ വൈരമുത്തു പ്രതികരിച്ചിരുന്നു. ഇതിനെതിരെ ഇളരാജയുടെ സഹോദരനും സംഗീതജ്ഞനുമായ ഗംഗൈ അമരൻ രംഗത്തെത്തിയിരുന്നു. ഇളയരാജയെക്കുറിച്ച് മോശമായി സംസാരിച്ചാൽ വൈരമുത്തു കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നായിരുന്നു ഭീഷണി.