ബോവൻ: സ്വകാര്യ ഓസ്‌ട്രേലിയൻ ബഹിരാകാശ വിക്ഷേപണ കമ്പനിയായ ഗിൽമോർ സ്പേസിൻറെ ആദ്യ ഓർബിറ്റൽ റോക്കറ്റായ എറിസിൻറെ കന്നി പരീക്ഷണം പരാജയം. ക്വീൻസ്‌ലൻഡിലെ ബോവൻ ഓർബിറ്റൽ സ്പേസ്‌പോർട്ടിൽ നിന്ന് കുതിച്ചുയർന്ന് 14 സെക്കൻഡുകൾക്ക് ശേഷം എറിസ് റോക്കറ്റ് നിയന്ത്രണം നഷ്‌മായി നിലംപതിക്കുകയായിരുന്നു. ഓസ്‌ട്രേലിയയിൽ നിർമ്മിക്കപ്പെടുന്ന ആദ്യ ഓർബിറ്റൽ റോക്കറ്റാണ് എറിസ്. 23 മീറ്റർ നീളമുള്ള എറിസ് റോക്കറ്റിൻറെ ഭാരം 30 ടൺ ആണ്. മോശം കാലാവസ്ഥയെ തുടർന്ന് പലകുറി മാറ്റിവച്ച ശേഷമാണ് ക്വീൻസ്‌ലൻഡിൽ എറിസ്-1 പരീക്ഷണത്തിന് ഗിൽമോർ സ്പേസ് മുതിർന്നത്. എഞ്ചിൻ ബേണിന് 23 സെക്കൻഡും ലിഫ്റ്റോഫിന് 14 സെക്കൻഡിനും ശേഷം എറിസ് നിലംപതിക്കുകയായിരുന്നുവെന്ന് ഗിൽമോർ സ്പേസ് അധികൃതർ അറിയിച്ചു.
ബോവൻ ഓർബിറ്റൽ സ്പേസ്‌പോർട്ടിലെ ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയർന്നതിന് പിന്നാലെ എറിസ് റോക്കറ്റ് ഒരുവശത്തേക്ക് ചരിഞ്ഞതോടെ നിയന്ത്രണം പൂർണമായും നഷ്‌ടമാവുകയായിരുന്നു. റോക്കറ്റിന് തീപ്പിടിച്ച് കനത്ത പുകയുയരുന്നതാണ് പിന്നീട് കണ്ടത്. ഗിൽമോർ സ്പേസിൻറെ എറിസ് ഓർബിറ്റൽ റോക്കറ്റിൻറെ ആദ്യ പരീക്ഷണ പറക്കൽ പരാജയമായെങ്കിലും ചരിത്രമായി. ആദ്യ ഓസ്ട്രേലിയൻ-മെയ്‌ഡ് ഓർബിറ്റൽ റോക്കറ്റിൻറെ പരീക്ഷണത്തിന് തുടക്കമിടാൻ ഗിൽമോർ കമ്പനിക്കായി. എറിസ് റോക്കറ്റിൻറെ പരീക്ഷണം രണ്ടാം ശ്രമത്തിൽ വിജയിക്കും എന്ന പ്രതീക്ഷയിലാണ് ഗിൽമോർ സ്പേസ്. ബഹിരാകാശ വിക്ഷേപണ രംഗത്ത് ഓസ്ട്രേലിയയെ സ്വയംപര്യാപ്ത രാജ്യമാക്കി മാറ്റാനുള്ള നീക്കത്തിൽ നിർണായകമാണ് ഈ റോക്കറ്റ് പരീക്ഷണം എന്നും ഗിൽമോർ സ്പേസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.





























