കരുനാഗപ്പള്ളി: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം തട്ടിയെടുത്ത യുവാവ് പോലീസ് പിടിയിൽ. വവ്വാക്കാവ് പുതുമംഗലത്ത് വീട്ടിൽ ഷാജു(29)വാണ് പിടിയിലായത്. കരുനാഗപ്പള്ളി പോലീസാണ് പ്രതിയെ പിടികൂടിയത്. ഈ മാസം ഏഴിന് തഴവ കടത്തൂർ കാഞ്ഞിരപ്പള്ളി ജങ്ഷനിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് പ്രതിയും കൂട്ടാളികളും മുക്കുപണ്ടം പണയപ്പെടുത്താനായി എത്തിയത്. സ്ഥാപനത്തിലെത്തിയ പ്രതികൾ 32 ഗ്രാമോളം തൂക്കം വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി 127000 രൂപ കൈപ്പറ്റി കടന്നുകളയുകയായിരുന്നു. സംശയം തോന്നിയ സ്ഥാപനയുടമ നടത്തിയ സൂഷ്മപരിശോധനയിലാണ് പ്രതികൾ പണയപ്പെടുത്തിയ ഉരുപ്പടികൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്.
തുടർന്ന്, കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ മൂന്നാം പ്രതി സിയാദ് (39) അടുത്ത ദിവസം പിടിയിലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് രണ്ടാം പ്രതിയായ ഷാജു പിടിയിലായത്. സമാനരീതിയിൽ മറ്റു സ്ഥലങ്ങളിലും പ്രതികൾ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, ഷാജിമോൻ, എ.എസ്.ഐ നിസാമുദ്ദീൻ, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.