തൃശൂര്‍: എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ വലിയ ജലാശയമായ പതിയാരം കാവാലം ചിറ മത്സ്യകൃഷി ഒഴിവാക്കി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനുള്ള നടപടി ഇതുവരെയും പ്രാഭല്യത്തിലായില്ല. പ്രദേശവാസികളുടെ നിരന്തരമായ പ്രതിഷേധത്തെയും, പരാതിയെയും തുടര്‍ന്നാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തദ്ദേശസ്വയംഭരണ വകുപ്പ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയത്. തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഈ ജലാശയം പൂര്‍വ സ്ഥിതിയിലാക്കണമെന്നും ജനങ്ങള്‍ക്കായി തുറന്നു കൊടുക്കണമെന്നും ഉത്തരവിട്ടു. എന്നാല്‍ ഇതുവരെയായും നടപടി തുടങ്ങാത്ത സ്ഥിതിയാണ്.
എരുമപ്പെട്ടി പഞ്ചായത്ത് ഈ പ്രദേശത്തെ ഒരു സംരംഭ ഗ്രൂപ്പിനാണ് മത്സ്യകൃഷിക്കായി ജലാശയം നല്‍കിയിട്ടുള്ളത്. പ്രതി വര്‍ഷം 500 രൂപ പാട്ടത്തിലാണ് നാല് ഏക്കര്‍ വരുന്ന ഈ കുളം സംരംഭകര്‍ക്ക് നല്‍കിയത്. സംരംഭകര്‍ 2025 ഓഗസ്റ്റില്‍ ഇവിടെ മത്സ്യകൃഷി ആരംഭിക്കുകയും കുളത്തിന് ചുറ്റും വല കെട്ടി മൂടുകയും ചെയ്തിരുന്നു. ഇതോടെ പരിസരവാസികള്‍ക്ക് ഈ ജലാശയത്തില്‍ കുളിക്കാനോ വസ്ത്രങ്ങള്‍ അലക്കാനോ കന്നുകാലികളെ കഴുകാനോ സാധിച്ചിരുന്നില്ല. സഹസ്ര സരോവരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് കാവാലം ചിറ പുനര്‍ നിര്‍മ്മാണം നടത്തിയത്.






























